ഇറാനെതിരെ ഇസ്രയേലിന്റെ ശക്തമായ ആക്രമണം

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേലിന്റെ ശക്തമായ ആക്രമണം. ഇസ്രയേൽ യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ വിവിധ ഭാഗങ്ങളിൽ ബോംബിട്ടു. ഇറാന്റെ ആണവപ്ലാന്റുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ഇറാനിലെ സൈനിക കേന്ദ്രങ്ങളും തകർത്തെത്തും ഇസ്രയേൽ വ്യക്തമാക്കി. തങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം കൂട്ടിച്ചേർത്തു.
ഇറാന്റെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തെന്നാണ് റിപ്പോർട്ട്. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ എന്ന പേരിലാണ് ഇറാനെതിരെ ഇസ്രയേൽ ആക്രമണം നടത്തുന്നത് എന്നാണ് റിപ്പോർട്ട്.
‘‘കാലങ്ങളായി ഇസ്രയേലിനെ തകർക്കണമെന്ന് ഉദ്ദേശ്യവുമായി ഇറാനിയൻ ഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു. ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആണവപ്ലാന്റുകളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രമണം ഇറാനെതിരെ നടത്തി. ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിർമാണത്തിൽ ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഓപ്പറേഷൻ പ്രതിരോധത്തിനായാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. ഐഡിഎഫ് വലിയ തയാറെടുപ്പാണ് ആക്രമണത്തിനു വേണ്ടി നടത്തിയത്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട്.’’ – ഐഡിഎഫ് വക്താവ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.











