04:15pm 29 April 2026
NEWS
ഗാസയിൽ വീണ്ടും രൂക്ഷമായ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു
29/04/2026  02:52 PM IST
nila
ഗാസയിൽ വീണ്ടും രൂക്ഷമായ ആക്രമണം; ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. കൊല്ലപ്പെട്ടവരിൽ ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു. അൽ റിമാലിൽ ഇസ്രയേൽ പ്രതിരോധ സേന ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവത്തിൽ നാലുപേർ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ സിവിൽ പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും അദ്ദേഹത്തിന്റെ മകൻ സലാഹും കൊല്ലപ്പെട്ടെന്നും, കൊല്ലപ്പെട്ട മറ്റു രണ്ടുപേർ ആരാണെന്ന കാര്യത്തിൽ വ്യക്തയില്ല എന്നുമാണ് റിപ്പോർട്ട്. ഭീകരർക്കുനേരെ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിടാൻ അവർ തയ്യാറായില്ല.

ഇസ്രായേലിന്റെ മറ്റൊരു ആക്രമണത്തിലാണ് ആദിൽ അൽ നജ്ജാർ എന്ന ഒമ്പതുകാരൻ കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിലാണ് കുട്ടി മരിച്ചത്. ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിരുന്നെങ്കിലും ഗാസയിലെ ആക്രമണത്തിൽ കുറവുണ്ടായിരുന്നില്ലെന്നും ദിനേന ഇസ്രയേൽ ആക്രമണങ്ങൾ തുടർന്നിരുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രയേലും, ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസും ആക്രമണം തുടരുകയാണെന്നാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img