02:12am 15 May 2025
NEWS
പുകയുന്ന കേരളം, എരിയുന്ന ജീവിതം; ഉത്തരവാദി ആ നേതാവ് മാത്രമോ ?
09/05/2025  10:03 PM IST
അനീഷ് മോഹനചന്ദ്രൻ
പുകയുന്ന കേരളം, എരിയുന്ന ജീവിതം; ഉത്തരവാദി ആ നേതാവ് മാത്രമോ ?

മലയാള സിനിമാലോകം മാത്രമല്ല, കേരളം ഒന്നടങ്കം”പുകയുകയാണ്. ഒരുകാലത്ത് ചാരായം, ബീഡി, സിഗററ്റ് ലെവലിൽ മാത്രം ഒതുങ്ങിനിന്ന ലഹരി ഉപഭോഗം ഇന്ന് കഞ്ചാവ്, ഹെറോയിൻ തുടങ്ങി തീവ്രസ്വഭാവമുള്ള ലഹരി ഉത്പന്നങ്ങളും, പിന്നിട്ട് മെത്തലീൻ ഡയോക് സി മെത്ത് ആംഫ്റ്റമൈൻ (എം.ഡി.എം.എ.) ഉൾപ്പെടെയുള്ള സിന്തറ്റിക് ഡ്രഗ്‌സിന്റെ ഉപഭോഗത്തിന്റെ പരകോടികൾ താണ്ടി മുന്നേറുകയാണ്. കുറച്ചുനാൾ മുമ്പ് വരെ സിന്തറ്റിക് ഡ്രഗ്‌സ് എന്നാൽ കൊച്ചിയിലെ കുപ്രസിദ്ധ മട്ടാഞ്ചേരി മാഫിയ അല്ലെങ്കിൽ ന്യൂജെൻ ലഹരിമാഫിയ എന്നൊക്കെ വിശേഷിപ്പിക്കുന്ന ഒരു ചെറുസിനിമാകൂട്ടത്തിൽ മാത്രമാണ് ഒതുങ്ങിയിരുന്നതെങ്കിൽ ഇന്നത് സംസ്ഥാനമൊട്ടുക്ക് പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്നു. സ്‌കൂൾ, കോളേജ് കുട്ടികൾ മുതൽ കേരളത്തിലെ വീട്ടമ്മമാരിലേക്ക് വരെ സിന്തറ്റിക് ഡ്രഗ്‌സിന്റെ കരാളഹസ്തങ്ങൾ പടർന്നുപന്തലിക്കുമ്പോൾ അത് കൃത്യമായ ചില ദിശാസൂചികകൾ നൽകുന്നു. ഒപ്പം ഇതിനെല്ലാം കാരണക്കാർ ആര് എന്നതിലേക്കും ചർച്ചകൾ വഴിമാറുന്നു. സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചാനൽചർച്ചയ്ക്കിടെ, ഇതുമായി ബന്ധപ്പെട്ട ചില മുൻ രാഷ്ട്രീയതീരുമാനങ്ങളും സംശയത്തിന്റെ നിഴലിൽ ഉയർന്നുവന്നു. അതേക്കുറിച്ച് 'കേരളശബ്ദം' നടത്തിയ അന്വേഷണത്തിൽ പല സുപ്രധാന വിവരങ്ങളും വെളിവായി. 

ഈ വാർത്ത തയ്യാറാക്കുന്നതിന്റെ തലേന്നാൾ (2024 ഏപ്രിൽ 20) മാത്രം ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിൽ കേരളാപൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ റെയ്ഡിൽ 118 കേസുകളാണ് രജിസ്റ്റർചെയ്തത്. ഇതിൽ 126 പേർ അറസ്റ്റിലാവുകയും ചെയ്തു. ദൗർഭാഗ്യകരമെന്ന് പറയട്ടെ ഇതിൽ നല്ലൊരുശതമാനവും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പല കേന്ദ്രങ്ങളിലും എത്തിയപ്പോൾ പലരും പലവഴിക്ക് മുങ്ങിയിട്ടുണ്ട്. സിനിമാനടൻ ഷൈൻ ടോംചാക്കോയെപ്പോലുള്ള പ്രമുഖർ മുങ്ങിയത് മാത്രമാണ് വാർത്തയായിട്ടുള്ളത്. അതുപോലെ സംസ്ഥാനമൊട്ടുക്ക് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായാണ് വിവരം. വാസ്തവത്തിൽ അത്തരം കേസുകൾകൂടി പിടിക്കപ്പെട്ടാൽ മേൽപ്പറഞ്ഞ ഡ്രഗ് കേസ് പ്രതികളുടെ എണ്ണം ഇനിയും ഉയരുമെന്ന് സാരം. 

സംസ്ഥനത്ത് വർദ്ധിച്ചുവരുന്ന ലഹരിവ്യാപനം സംസ്ഥാനസർക്കാരിന്റെ പിടിപ്പുകേടായി പ്രതിപക്ഷം വ്യാഖ്യാനിക്കുന്നു.  ഇവിടെ ഭരണാനുകൂലപക്ഷം തിരിച്ചടിക്കുന്നത് വികലമായ ഒരു നയം ചൂണ്ടിക്കാട്ടിയാണ്. 2011-16 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി സർക്കാർ ഗുണനിലവാരമില്ലെന്ന പേരിൽ 418 ൽപ്പരം ബാറുകൾ പൂട്ടിയ തീരൂമാനമാണ് അവർ പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. കോടതി നിർദ്ദേശത്തെ തുടർന്ന്, അക്കാലത്ത് ടൂറിസം സെക്രട്ടറിയായിരുന്ന വി.വേണു നടത്തിയ പരിശോധനയെത്തുടർന്ന് സമർപ്പിച്ച റിപ്പോർട്ടിൽ 418 ബാറുകൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തിയിരുന്നു. ഇവ പൂട്ടാനായിരുന്നു ആദ്യതീരുമാനം. എന്നാൽ 418 ബാറുകൾമാത്രം പൂട്ടുന്നത് വൻകിട മദ്യവ്യവസായികളെ സഹായിക്കാനാണെന്ന വാദവുമായി അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ്‌വി.എം. സുധീരൻ രംഗത്തുവന്നു. 

ഇതോടെ വിഷയം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമരുന്നിടുകയും യു.ഡി.എഫിൽ വലിയ പൊട്ടിത്തെറികൾക്ക് കളമൊരുങ്ങുകയും ചെയ്തു. ബാറുകൾക്ക് ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള അവസരം ലഭ്യമാക്കണമെന്നും അതിലൂടെ ഗുണനിലവാരമുള്ള മദ്യത്തിന്റെ ലഭ്യത ഉറപ്പാക്കാമെന്നും യു.ഡി.എഫിൽ സമവായ ഫോർമുല വന്നു. എന്നാൽ ഇതിനോട് ഒരുരീതിയിലും സഹകരിക്കാൻ വി.എം. സുധീരൻ തയ്യാറായില്ല, ഇതോടെ, ഒരു വാശിതീർക്കാനെന്നോണം മുഖ്യമന്ത്രി ഉമ്മൻചാണ്ടി സംസ്ഥാനത്തെ 738 ബാറുകളും ഒറ്റയടിക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ചു. യു.ഡി.എഫിലെ പ്രമുഖൻമാരെ പോലും ഞെട്ടിച്ചുകൊണ്ട് ഉമ്മൻചാണ്ടി കൈക്കൊണ്ട തീരുമാനം സുധീരന് പോലും വിശ്വസിക്കാനാകുന്നതല്ലായിരുന്നു. 

ബാറുകളെല്ലാം ഒറ്റയടിക്ക് പൂട്ടുന്നത് മദ്യനിരോധത്തിന്റെ ഫലം ഉണ്ടാക്കുമെന്നും ഇത് ഭാവിയിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിടുമെന്നും അന്നേ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കമ്പോഡിയൻ മോഡൽ ലഹരിവ്യാപനത്തിന് വഴിമരുന്നിടുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധരും ചില എൻ.ജി.ഒകളും അന്നേ അഭിപ്രായപ്പെടുകയും ചെയ്തു. എന്നാൽ വി.എം. സുധീരന്റെ കടുംപിടിത്തം എല്ലാം അവതാളത്തിലാക്കുകയും ഉമ്മൻചാണ്ടിയെക്കൊണ്ട് അങ്ങിനൊരു കടുത്ത തീരുമാനം എടുപ്പിക്കുകയുമായിരുന്നു. ഇന്ന് നാം കാണുന്ന ലഹരി സംബന്ധിയായ എല്ലാപ്രശ്‌നങ്ങൾക്കും കാരണം അന്നത്തെ ബാറുപൂട്ടൽ തീരുമാനമാണെന്ന് പ്രമുഖ യു.ഡി.എഫ്. നേതാക്കൻമാർ പോലും അടക്കം പറയുന്നുണ്ട്. തീരുമാനം എടുത്തത് ഉമ്മൻചാണ്ടി ആണെങ്കിലും അതിനുപിന്നിലെ യഥാർത്ഥ കാരണക്കാരൻ വി.എം. സുധീരനാണെന്ന് പലരും കുറ്റപ്പെടുത്തുന്നുമുണ്ട്. 

ചുരുക്കത്തിൽ വി.എം. സുധീരനാണ് ഇന്നുകാണുന്ന ലഹരിമാഫിയയുടെ വളർച്ചയ്ക്ക് വഴിമരുന്നിട്ടത് എന്നാണ് യു.ഡി.എഫിൽ ഒരു വിഭാഗം രഹസ്യമായെങ്കിലും പറയുന്നത്. എന്നാലിതേ ആരോപണം പരസ്യമായി യു.ഡി.എഫ്. അക്കൗണ്ടിലേക്ക് ബ്രാന്റ് ചെയ്യാനാണ്  ഇടതുനേതാക്കളുടെ ശ്രമം (ചാനൽ ചർച്ചകളിലുൾപ്പെടെ അതാണിപ്പോൾ കണ്ടുവരുന്നത്). ആസന്നമായ തദ്ദേശ തിരഞ്ഞെടുപ്പിലും 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ലഹരി പ്രധാന പ്രചാരണ ആയുധമാകുമ്പോൾ കോൺഗ്രസിനെതിരായ ആന്റി വി.എം. സുധീരൻ ക്യാപ്‌സൂളുകൾ’ നിരത്തിയാകും എൽ.ഡി.എഫ്. പ്രതിരോധം എന്നുറപ്പാണ്. 

അതേസമയം, ഒരു നേതാവിന്റെ ഈഗോ സാറ്റിസ്‌ഫൈ ചെയ്യാൻ വേണ്ടി ഒരു സർക്കാർ സംവിധാനം തന്നെ കൂട്ടായൊരു ഹിമാലയൻ ബ്ലണ്ടർ ചെയ്തു എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവിലയിരുത്തൽ. വാസ്തവത്തിൽ ഉമ്മൻചാണ്ടിയുടെ കാലത്ത് പൂട്ടിയ ബാറുകളെല്ലാം 2016 ൽ പിണറായി വിജയന്റെ വരവോടെ തുറന്നിട്ടുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യം. ഇന്ന് സംസ്ഥാനത്ത് പുതുതായി തുറക്കപ്പെട്ടതുൾപ്പെടെ ആയിരത്തിൽപ്പരം ബാറുകളാണ് പ്രവർത്തിക്കുന്നത്. നേരത്തേ ഫൈവ് സ്റ്റാർഹോട്ടലുകളിൽ മാത്രം ഒതുങ്ങിനിന്ന മദ്യവിൽപ്പന ഇന്നിപ്പോൾ ഫോറും ത്രീയും പിന്നിട്ട് ലോക്കൽ ഹോട്ടലിലേക്ക് വരെ (തട്ടിക്കൂട്ട് ത്രീ സ്റ്റാർ) വ്യാപിപ്പിക്കാം എന്ന അവസ്ഥയിലാണ്. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും എന്നു പറഞ്ഞ് അധികാരത്തിലേറിയ സർക്കാരാണ് സംസ്ഥാനത്തെ പാതയോരങ്ങളിലെ ഓരോ വളവിലും ഓരോ ബാർ എന്ന അതിശയോക്തി പ്രചരിപ്പിക്കുംവിധം നാടുനീളെ ബാറുകൾ തുറന്നുകൊടുത്തത് എന്നതാണ് ഇതിലെ വിരോധാഭാസം. 

ഏതായാലും പൂട്ടിയ ബാറുകളെല്ലാം പതിൻമടങ്ങ് വീര്യത്തോടെ തുറന്നു പ്രവർത്തിക്കുന്നുണ്ടെങ്കിലും പുതുതലമുറയ്ക്ക ്പ്രിയം ന്യൂജെൻ സിന്തറ്റിക് ലഹരിയോടാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിന് പിന്നിൽ നിരവധിയായ സോഷ്യോപൊളിറ്റിക്കൽ കം മെഡിക്കൽ സംഗതികളുണ്ട്. സിന്തറ്റിക് ഡ്രഗുകൾ ഇതര ലഹരിവസ്തുക്കളേക്കാൾ വീര്യം പകരും എന്നതാണ് ഇതിലെ പ്രധാന ഘടകം. മറ്റൊന്ന് ഉപയോഗിക്കാനുള്ള സൗകര്യവും സമയലാഭവും. ഒളിച്ചും പാത്തും ബാറിൽ പോകുന്ന ബുദ്ധിമുട്ടും സാമ്പത്തികഭാരവും, ക്യൂവിൽ നിന്ന് മദ്യംവാങ്ങുന്ന റിസ്‌കുമൊക്കെ ഒഴിവാക്കാനാകും എന്നതാണ് അവരെ പ്രലോഭിപ്പിക്കുന്നതത്രേ. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മദ്യപൻമാരെ വളഞ്ഞിട്ട് പിടിക്കാൻ കേരളാപൊലീസ് ഇറങ്ങി പുറപ്പെട്ടതും പലരേയും മാറിചിന്തിപ്പിച്ചിട്ടുണ്ട്. 

സിന്തറ്റിക് ലഹരിയുടെ ഉപയോഗം പൊലീസിന്റെ ബ്രത്ത് അനലൈസറിൽ (മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന യന്ത്രം) പിടിക്കപ്പെടില്ല എന്നതാണ് പലരുടേയും ചിന്ത മാറ്റിച്ചത് എന്ന് സാരം. ഇവിടെ മദ്യപൻമാരെ കുത്തിന് പിടിച്ച് പെറ്റിവരുമാനം വർദ്ധിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട പൊലീസ് ഏമാൻമാരും അവരെ അതിനായി ചട്ടംകെട്ടിയ രാഷ്ട്രീയമേലാളൻമാരും ഒരുപോലെ കുറ്റക്കാരാണ് എന്നു പറഞ്ഞാൽ തെറ്റുണ്ടാകില്ല. കൊവിഡ്കാലത്ത് ലോക്ഡൗണിന്റെ മറവിൽ സിന്തറ്റിക് ഡ്രഗ്മാഫിയ തങ്ങളുടെ നെക്‌സസ് വർദ്ധിപ്പിച്ചു എന്നതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ട സംഗതിയാണ്.  ചുരുക്കത്തിൽ വികലമായ നയങ്ങൾ നടപ്പാക്കിയിട്ട് അതിന്റെ അനന്തരഫലം നേരിടാനാകാതെ രാഷ്ട്രീയ ആ രോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ച് കാലം കഴിക്കുകയാണ് നമ്മുടെ അധികാരിവർഗ്ഗം എന്ന് സാരം. 

സിനിമയിലെ സാമാന്യവത്കരണം

സമൂഹത്തിന്റെ നേർക്കാഴ്ചകളാണ് പലപ്പോഴും സിനിമ ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്ക് പ്രചോദനമാകുന്നത്. അങ്ങിനെ വരുമ്പോൾ ഇപ്പോൾ സമൂഹത്തിൽ നടമാടുന്ന ലഹരിയെന്ന വിപത്തും സിനിമയിൽ പ്രമേയമാകുന്നത് സ്വാഭാവികം. ഇതിനോടൊപ്പം സർഗ്ഗാത്മകതയുടെ (ക്രിയേറ്റിവിറ്റിയുടെ) അനന്തസാദ്ധ്യതകൾ കച്ചവടഫോർമുലകൾക്കൊപ്പം സമരസപ്പെടുമ്പോൾ പലപ്പോഴും പലചിത്രങ്ങളിലും ലഹരി ഉപഭോഗം ഒരു നവപ്രതിഭാസമായി മാറുകയാണ്. ഇവിടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സാദ്ധ്യത ഒരു വിഭാഗം പ്രയോജനപ്പെടുത്തുമ്പോൾ നല്ലൊരു ശതമാനം യുവതീയുവാക്കളും അതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ലഹരിയുടെ പിന്നാലെ പായുകയാണ്. 

ഷൈൻ ടോംചാക്കോയെപ്പോലുള്ള നടീനടൻമാർ ലഹരിക്കേസിലും മറ്റും ഉൾപ്പെടുന്നത് ഇതോടൊപ്പം ചേർ ത്തുവായിക്കേണ്ടതുണ്ട്. അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് പുലിവാല് പിടിച്ച ഷൈൻ പറഞ്ഞത് ഇപ്രകാരം  ഇവിടെ പല നടീനടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്, ആക്ഷേപവും ആരോപണവും നീളുന്നത് എനിക്കും ശ്രീനാഥ് ഭാസിക്കുമെതിരെ മാത്രം. ഷൈൻ ടോമിന്റെ വാക്കുകൾ കൃത്യമായ ചില സൂചനകൾ നൽകുന്നുണ്ട്. സിനിമാരംഗത്തെ പല പ്രമുഖരും ലഹരിയുടെ മാന്ത്രിക വലയത്തിൽ അകപ്പെട്ടിരിക്കുന്നു എന്നതാണ് ആ സൂചന. അതിൽ പലരും ഇന്നും മാന്യൻമാരായി വിലസുന്നു എന്നത് മറ്റൊരു സത്യം. ഇത്തരം നടീനടൻമാരുമായി ബന്ധപ്പെട്ട വാർത്തകളും വിവാദങ്ങളും സർവ്വോപരി ലഹരിയെ മഹത്വവൽക്കരിക്കുന്ന (ഗ്ലോറിഫൈ ചെയ്യുന്ന) യു ട്യൂബ് അഭിമുഖങ്ങളും കാണുന്ന ന്യൂജെൻപിള്ളാരും യുവാക്കളും അതിൽ ഭ്രമിച്ചു പോയാൽ അവരെ എങ്ങിനെ കുറ്റംപറയാൻ സാധിക്കും ?

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.