
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന വിവരം അറിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊട്ടിച്ചിരിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നടന്ന അതീവ രഹസ്യമായ യോഗത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന റിപ്പോർട്ട് പ്രസിഡന്റിന് കൈമാറിയത്. ഇതറിഞ്ഞതോടെ ട്രംപിന് ചിരി നിയന്ത്രിക്കാനായില്ലെന്നും പൊട്ടിച്ചിരിച്ചു എന്നുമാണ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഈ സമയം പ്രസിഡന്റിനൊപ്പം ചിരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ന്യൂയോർക്ക് ടൈംസാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഈ അവകാശവാദത്തെ വ്യാജപ്രചരണമായി കാണുന്നില്ലെന്നും മറിച്ച് വിശ്വസനീയമാണെന്ന് കരുതുന്നതായും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിന് തെളിവായി ചിത്രങ്ങളൊന്നും ഹാജരാക്കിയിട്ടില്ല. അതീവ സുരക്ഷിതമായ വൃത്തങ്ങളിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് സൂചന. തന്റെ കുട്ടിക്കാലത്തെ അദ്ധ്യാപകനായിരുന്ന ഒരാളുമായി മുജ്തബക്ക് ദീർഘകാല ബന്ധമുണ്ടായിരുന്നതായി രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു. ഈ ബന്ധം വർഷങ്ങളോളം നീണ്ടുനിന്നുവെന്ന് രണ്ട് വൃത്തങ്ങൾ പറഞ്ഞു. കൂടാതെ, ചികിത്സയിലിരിക്കെ മരുന്നിന്റെ സ്വാധീനത്തിലായിരുന്ന സമയത്ത് പുരുഷ ശുശ്രൂഷകർക്ക് നേരെ അദ്ദേഹം "ആക്രമണോത്സുകമായ" സമീപനം കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.
മുജ്തബയുടെ ലൈംഗികതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇറാനിൽ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. 2024 മെയ് മാസത്തിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
ചികിത്സ തേടി ഇദ്ദേഹം യുകെയിലേക്ക് യാത്ര ചെയ്തിരുന്നതായി വിക്കിലീക്സ് പുറത്തുവിട്ട നയതന്ത്ര രേഖകളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലണ്ടനിലെ ചികിത്സകൾക്ക് ശേഷമാണ് മുപ്പതാം വയസ്സിൽ അദ്ദേഹം വിവാഹിതനായതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രേഖകൾ പറയുന്നു. എങ്കിലും, ഈ അവകാശവാദങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
അതേസമയം, ഈ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും, രാഷ്ട്രീയപരമായ സാഹചര്യത്തിൽ ഇത്തരം റിപ്പോർട്ടുകൾ വലിയ പ്രാധാന്യം കൈവരിക്കാമെന്നുമാണ് നിരീക്ഷണം. ഇറാനിൽ സ്വവർഗാനുരാഗം നിയമവിരുദ്ധമാണെന്നതിനാൽ, ഇത്തരം ആരോപണങ്ങൾ ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.











