
ആണവ പദ്ധതികൾ നിർത്തിവെയ്ക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ അന്ത്യശാസനത്തിന് തങ്ങളുടെ മിസൈൽ ശേഖരം കാട്ടി ഇറാന്റെ മറുപടി. ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡിയോയാണ് ഇറാൻ പുറത്തുവിട്ടത്. ഈ മിസൈൽ കേന്ദ്രം ഉൾപ്പെടെ മൂന്ന് മിസൈൽ കേന്ദ്രങ്ങൾ ഇറാനുണ്ടെന്നാണ് റിപ്പോർട്ട്.
ഇറാനിലെ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ( ഐ.ആർ.ജി.സി) ആണ് മിസൈൽ ശേഖരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 85 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഇറാൻ തങ്ങളുടെ ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. ഖൈബർ ഷെഖാൻ, ഖാദർ- എച്ച്, സെജിൽ, പവെ തുടങ്ങിയ ദൃശ്യങ്ങളിൽ കാണാം. ഇറാൻ സ്വന്തമായി വികസിപ്പിച്ച ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാൻ പ്രയോഗിച്ചിരുന്നത്.
യുറേനിയം സംപുഷ്ടീകരണവും മിസൈൽ വികസനവും ഉൾപ്പെടെ എല്ലാ ആണവ പദ്ധതികളും രണ്ടുമാസത്തിനകം അവസാനിപ്പിക്കാൻ ഡൊണാൾഡ് ട്രംപ് ഇറാനൊട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി പുതിയ കരാറിൽ ഒപ്പിടണമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിന് വഴങ്ങിയില്ലെങ്കിൽ കടുത്ത ഉപരോധവും വേണ്ടിവന്നാൽ സൈനിക നടപടിയും ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. ഈ ഭീഷണി നിലനിൽക്കെയാണ് ആയുധശക്തി വെളിപ്പെടുത്തി ഇറാൻ വീഡിയോ പുറത്തുവിട്ടത്.











