
ടെഹ്റാൻ: ഇറാനുമായി സമാധാന ധാരണയിലെത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇറാൻ ശക്തമായി തള്ളി. ട്രംപ് ഉന്നയിച്ച പല കാര്യങ്ങളും യാഥാർഥ്യവിരുദ്ധമാണെന്നും സത്യവും അസത്യവും കലർന്ന പ്രസ്താവനകളാണിതെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമാധാന കരാറിന്റെ ഭാഗമായി ഇറാൻ തന്റെ ആണവ സാമഗ്രികൾ നശിപ്പിക്കാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇറാൻ വ്യക്തമാക്കി. ചർച്ചകളുടെ കരടിലോ നിർദേശങ്ങളിലോ അത്തരമൊരു വ്യവസ്ഥ ഉൾപ്പെട്ടിട്ടില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്ക് യാതൊരു നിബന്ധനകളും കൂടാതെ തുറന്നുകൊടുക്കുമെന്ന ട്രംപിന്റെ വാദവും ഇറാൻ നിഷേധിച്ചു. രാജ്യത്തിന്റെ സുരക്ഷാ താൽപര്യങ്ങളും പരിശോധനാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടായിരിക്കും കടലിടുക്കിലെ കപ്പൽ ഗതാഗതം നിയന്ത്രിക്കപ്പെടുകയെന്ന് ഇറാൻ വ്യക്തമാക്കി. കടലിടുക്ക് ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് നികുതി ഈടാക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും അവർ തള്ളിക്കളഞ്ഞു.
അതേസമയം, അമേരിക്കയിൽ മരവിപ്പിച്ചിരിക്കുന്ന 12 ബില്യൺ ഡോളറിന്റെ ഇറാനിയൻ ആസ്തികൾ ഉടൻ വിട്ടുനൽകുന്നതാണ് നിലവിലെ ചർച്ചകളിലെ പ്രധാന വിഷയമെന്ന് ഇറാൻ അറിയിച്ചു. ഈ വിഷയത്തിൽ പുരോഗതിയുണ്ടാകാതെ ചർച്ചകളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കില്ലെന്ന നിലപാടും ടെഹ്റാൻ ആവർത്തിച്ചു.










