
ടെഹ്‌റാൻ/ദോഹ : ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വൻതോതിൽ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടതോടെ മിഡിൽ ഈസ്റ്റിൽ കനത്ത യുദ്ധപ്രതീതി. കഴിഞ്ഞ ജൂൺ 17-ന് ഇരുവിഭാഗങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന് (MoU) ശേഷമുള്ള ഏറ്റവും വലിയ സൈനിക സങ്കീർണ്ണതയായാണ് ഈ ആക്രമണം വിലയിരുത്തപ്പെടുന്നത്.
ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് പുറമെ ജോർദാൻ, സിറിയ എന്നിവിടങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെയും തങ്ങൾ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഇറാൻ പ്രദേശങ്ങളിൽ അമേരിക്ക കഴിഞ്ഞ രാത്രി നടത്തിയ വ്യോമാക്രമണത്തിൽ എട്ടോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള ശക്തമായ തിരിച്ചടിയായാണ് ഗൾഫ് മേഖലയിലെ യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇപ്പോൾ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.
ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ഈ പെട്ടെന്നുള്ള വ്യോമാക്രമണം മേഖലയിലെ നിലവിലെ രാഷ്ട്രീയ-നയതന്ത്ര അന്തരീക്ഷത്തെ പൂർണ്ണമായും തകിടം മറിക്കുന്നതാണ്. സഖ്യകക്ഷികളായ ഗൾഫ് രാജ്യങ്ങളിലെ വ്യോമപ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.ആക്രമണത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ വ്യോമാതിർത്തികളിൽ കനത്ത നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജോർദാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ അതിർത്തിക്കുള്ളിലേക്ക് പ്രവേശിച്ച ഇറാനിയൻ മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചിട്ടതായി നേരത്തെ വ്യക്തമാക്കിയിരുന്നു. ആക്രമണത്തെ തുടർന്ന് ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില വലിയ തോതിൽ ഉയർന്നതായാണ് റിപ്പോർട്ടുകൾ.











