
ടെഹ്റാൻ: അമേരിക്കയുടെ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. എണ്ണക്കപ്പലുകൾ ഉൾപ്പെടെ എല്ലാ വാണിജ്യ-സമുദ്ര ഗതാഗതങ്ങളും നിർത്തിവെച്ചതായും കടലിടുക്ക് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം വ്യാപക വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് ഇറാന്റെ നടപടി. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള മേഖലകളിൽ സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ ശക്തമായ സൈനിക നടപടി തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. സൈനിക നീക്കങ്ങൾ ഉടൻ അവസാനിക്കില്ലെന്ന സൂചന നൽകിയ അദ്ദേഹം, അതേസമയം നയതന്ത്രപരമായ ധാരണയിലെത്താൻ ഇറാന് ഇപ്പോഴും അവസരമുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഇറാനിലെ വിവിധ കേന്ദ്രങ്ങൾക്കെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡും സ്ഥിരീകരിച്ചു. ആക്രമണ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, ഖേഷ്ം, ഹെംഗം ദ്വീപുകൾ, ഗോർഗാൻ എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ റവല്യൂഷനറി ഗാർഡ് മിസൈൽ പ്രയോഗിച്ചതായി ഇറാൻ സൈന്യം അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടച്ചതിനു പിന്നാലെ അതുവഴി കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകളെ റവല്യൂഷനറി ഗാർഡ് ലക്ഷ്യമിട്ടതായും ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
മധ്യപൂർവേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ആഗോള എണ്ണവിപണിയിലും കടൽഗതാഗത മേഖലയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്ക ഉയരുകയാണ്.










