
മുസ്‌ലിം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടത്തോട് സാമ്പത്തികമായി സഹകരിക്കരുത്.
ടെഹ്റാൻ: മുസ്ലീം രാജ്യങ്ങൾ ഇസ്രയേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കണമെന്ന് ഇറാൻ. ഗാസയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് എണ്ണക്കയറ്റുമതിയുൾപ്പെടെ ഇസ്രയേലുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കാൻ മുസ്ലീം രാഷ്ട്രങ്ങളോട് ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള അലി ഖമൈനി അഭ്യർത്ഥിച്ചത്. ടെഹ്റാനിലെ വിദ്യാർഥിസമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് ഇസ്രയേലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ മുസ്ലീം ഭരണകൂടങ്ങൾ തയ്യാറാകണമെന്ന് അയത്തുള്ള അലി ഖമൈനി ആവശ്യപ്പെട്ടത്.
” കുറ്റകൃത്യങ്ങൾ ഉടൻ അവസാനിപ്പിക്കാൻ ഇസ്‌ലാമിക സർക്കാരുകൾ ശാഠ്യംപിടിക്കണം. മുസ്‌ലിം രാജ്യങ്ങൾ സയണിസ്റ്റ് ഭരണകൂടത്തോട് സാമ്പത്തികമായി സഹകരിക്കരുത്. എണ്ണയുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി തടയണം. ജനങ്ങളെ സമ്മർദത്തിലാക്കുന്നവർ ആരെന്നത് മുസ്‌ലിം ലോകം മറക്കരുത്. അത് സയണിസ്റ്റ് ഭരണകൂടം മാത്രമല്ല” -ഖമൈനി പറഞ്ഞു.
ഇസ്രയേലിനെ സഹായിക്കുന്ന ചില യൂറോപ്യൻ രാജ്യങ്ങൾ മുസ്‌ലിങ്ങളെ ദേഷ്യപ്പെടുത്താതിരിക്കാൻ സൂക്ഷിക്കണമെന്ന് ഇറാൻ പ്രതിരോധമന്ത്രി മുഹമ്മദ് റേസയും പറഞ്ഞു. അതിനിടെ ഇസ്രയേലിലെ സ്ഥാനപതിയെ ജോർദാൻ തിരിച്ചുവിളിച്ചു.
















