
ടെഹ്‌റാൻ: ഇറാനെ നടുക്കിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് കുട്ടികളെ ഒരുമിച്ച് സംസ്കരിക്കുന്നു. തെക്കൻ ഇറാനിലെ മിനാബ് നഗരത്തിലെ ഒരു ഗേൾസ് എലമെന്ററി സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 160-ലധികം വിദ്യാർഥിനികളെയാണ് ഒരേ സ്ഥലത്ത് കബറടക്കുന്നത്. സംസ്‌കാരത്തിനായി നിരന്നുകിടക്കുന്ന ഖബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ചു.
'ഒരു പ്രൈമറി സ്‌കൂളിൽ യുഎസും ഇസ്രയേലും നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളായ 160-ലധികം പെൺകുട്ടികൾക്കായി കുഴിക്കുന്ന ഖബറുകളാണിത്. അവരുടെ മൃതദേഹങ്ങൾ കീറിമുറിഞ്ഞിരിക്കുന്നു. മിസ്റ്റർ ട്രംപ് വാഗ്ദാനംചെയ്ത 'രക്ഷ' യഥാർഥത്തിൽ ഇങ്ങനെയാണ്. ഗാസ മുതൽ മിനാബ് വരെ, നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു'', അബ്ബാസ് അരാഗ്ചി സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്ത സൈനികാക്രമണം ആരംഭിച്ച ആദ്യദിവസം തന്നെയാണ് സ്‌കൂൾ ആക്രമിക്കപ്പെട്ടത്. കുട്ടികൾ പഠനത്തിൽ മുഴുകിയിരിക്കെയായിരുന്നു ആക്രമണം എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.











