
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക് ഇടയിൽ, യുഎസ് സൈന്യത്തെ ലക്ഷ്യമിട്ട് സൈബർ ആക്രമണവും. ഇറാനുമായി ബന്ധമുള്ളതായി കരുതുന്ന ഒരു ഹാക്കർ സംഘം, ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ടു. സംഭവത്തെ തുടർന്ന് പെന്റഗൺ അന്വേഷണം ആരംഭിച്ചു.
ചോർന്ന വിവരങ്ങളിൽ ചിലത് യഥാർത്ഥമാണെന്ന സൂചന ലഭിച്ചതായി ദ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് വിലയിരുത്തുന്നു.
വിവരങ്ങൾ ടെലിഗ്രാം ചാനൽ വഴിയാണ് പുറത്തുവിട്ടത്. ഏകദേശം രണ്ടായിരത്തിലധികം സൈനികരുടെ വിവരങ്ങൾ ചോർന്നതായാണ് റിപ്പോർട്ടുകൾ. “ഹൻസാല” എന്ന ഹാക്കർ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ഹാക്കർമാർ, മറീനുകളെ തങ്ങൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അവരെ ലക്ഷ്യമിടാമെന്നുമുള്ള ഭീഷണികൾ ഉയർത്തിയിട്ടുണ്ട്. ചിലർക്കു വാട്‌സാപ്പ് വഴി മുന്നറിയിപ്പുകൾ ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറീനുകളുടെ കുടുംബാംഗങ്ങൾ, താമസ വിലാസങ്ങൾ, ദൈനംദിന ചലനങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്ന അവകാശവാദവും സംഘം ഉന്നയിച്ചെങ്കിലും, ഇതുവരെ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.










