
വാഷിങ്ടൺ: ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ വീഡിയോയോട് അനുബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിട്ടില്ല. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇസ്ഫഹാനിലെ ആയുധശാലയെയാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഏകദേശം 2000 പൗണ്ട് ഭാരമുള്ള ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഉപയോഗിച്ചാണ് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് ദ വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട യൂറേനിയം സംഭരണ കേന്ദ്രങ്ങളിലൊന്നാണ് ഇസ്ഫഹാനെന്ന് അമേരിക്ക വിലയിരുത്തുന്നു. കഴിഞ്ഞ വർഷവും ഈ മേഖലയെ ലക്ഷ്യമിട്ട് സമാനമായ നീക്കങ്ങൾ നടന്നിരുന്നു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലും ഇറാനെതിരായ സൈനിക നടപടികൾ അവസാനിപ്പിക്കാൻ തയാറാണെന്ന് ട്രംപ് അടുത്ത സഹായികളോട് പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണ നടപടികൾ താൽക്കാലികമായി മാറ്റിവയ്ക്കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.










