
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രഖ്യാപിച്ചു. ഇറാനെ ആക്രമിച്ചവർക്ക് ശിക്ഷ നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവന്നത്.
യുദ്ധത്തിനിടെ രാജ്യത്തിന് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നീതി ഉറപ്പാക്കുമെന്നും ഖമനയി വ്യക്തമാക്കി. ഓരോ നഷ്ടത്തിനും ഇറാൻ നിയമപരമായ അവകാശവാദം ഉന്നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുല്ല അലി ഖമനയിയുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള നിലപാട് ഇറാൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, യുദ്ധം ആരംഭിക്കാൻ ഇറാന് താത്പര്യമില്ലെന്നും, രാജ്യത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ പിന്നോട്ടില്ലെന്നും ഖമനയി വ്യക്തമാക്കി.











