
വാഷിങ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾ അമേരിക്കയ്ക്ക് വലിയ സാമ്പത്തിക തിരിച്ചടിയായി മാറുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയുടെ അത്യാധുനിക എംക്യൂ-9 റീപ്പർ ഡ്രോണുകളിൽ രണ്ട് ഡസനിലധികം എണ്ണം നഷ്ടമായെന്നാണ് പുറത്തുവരുന്ന വിവരം. ഒരു എംക്യൂ-9 റീപ്പർ ഡ്രോണിന്റെ വില ഏകദേശം 3 കോടി ഡോളറാണ്. അതിനാൽ തന്നെ 24 മുതൽ 30 വരെ ഡ്രോണുകൾ നശിച്ചിട്ടുണ്ടാകാമെന്ന കണക്കുകൾ ശരിയാണെങ്കിൽ, ഈ വിഭാഗത്തിൽ മാത്രം അമേരിക്കയ്ക്ക് ഏകദേശം 100 കോടി ഡോളറിലധികം നഷ്ടമുണ്ടായതായി വിലയിരുത്തപ്പെടുന്നു.
സൈനിക ദൗത്യങ്ങൾക്കിടെ തകർന്നതും ഗുരുതര കേടുപാടുകൾ മൂലം പിന്നീട് ഉപയോഗശൂന്യമായതുമായ ഡ്രോണുകളാണ് ഈ കണക്കിൽ ഉൾപ്പെടുന്നത്. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ദൗത്യത്തിനിടെ ആകാശത്തുവച്ചാണ് ഭൂരിഭാഗം ഡ്രോണുകളും നഷ്ടമായതെന്നാണ് വിവരം. ചിലത് ഇറാന്റെ പ്രത്യാക്രമണങ്ങളിലും മറ്റ് സൈനിക നടപടികളിലും തകർന്നു.
ഇസ്രയേൽ-ഇറാൻ സംഘർഷ പശ്ചാത്തലത്തിൽ അമേരിക്കൻ സൈന്യം വ്യാപകമായി വിനിയോഗിച്ചിരുന്ന നിരീക്ഷണ-ആക്രമണ ഡ്രോണുകളാണ് എംക്യൂ-9 റീപ്പറുകൾ. അത്യാധുനിക സെൻസറുകൾ, നിരീക്ഷണ ക്യാമറകൾ, ഹെൽഫയർ മിസൈലുകൾ, ജോയിന്റ് ഡയറക്ട് അറ്റാക്ക് മുനിഷൻ (JDAM) ഗൈഡഡ് ബോംബുകൾ എന്നിവ വഹിക്കാനുള്ള ശേഷിയാണ് ഇവയുടെ പ്രധാന പ്രത്യേകത. അമേരിക്കയിൽ ഇവയുടെ നിർമ്മാണം അവസാനിപ്പിച്ച സാഹചര്യത്തിൽ പകരം സംവിധാനങ്ങൾ കണ്ടെത്തുന്നതും വെല്ലുവിളിയായേക്കും.
എന്നാൽ ഡ്രോണുകളുടെ നഷ്ടം മാത്രമല്ല അമേരിക്ക നേരിടുന്ന സാമ്പത്തിക ബാധ്യത. യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ ടോംഹോക്ക് ക്രൂയിസ് മിസൈലുകൾ, ജെഎഎസ്എസ്എം-ഇആർ ദീർഘദൂര മിസൈലുകൾ ഉൾപ്പെടെ നിരവധി വിലകൂടിയ ആയുധ സംവിധാനങ്ങളും നഷ്ടമായതായി റിപ്പോർട്ടുകളുണ്ട്. അതിനാൽ ഡ്രോണുകൾ മൂലമുള്ള നഷ്ടം യുദ്ധച്ചെലവിന്റെ ഒരു ഭാഗം മാത്രമാണെന്നാണ് വിലയിരുത്തൽ.










