
ഇറാൻ മുന്നോട്ടുവെച്ച 14-ഇന സമാധാന നിർദേശം പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കുമോ എന്നുറ്റുനോക്കി ലോകം. 30 ദിവസത്തിനുള്ളിൽ യുദ്ധം പൂർണമായും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി അമേരിക്കയുടെ മുൻപാകെ അവതരിപ്പിച്ചതെന്ന് ഇറാൻ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. നിലവിലെ വെടിനിർത്തൽ നീട്ടുന്നതിൽ ഒതുങ്ങാതെ സ്ഥിരമായ സമാധാനം ഉറപ്പാക്കാനാണ് ശ്രമമെന്നും അവർ വ്യക്തമാക്കി.
അമേരിക്ക മുമ്പ് മുന്നോട്ടുവെച്ച ഒൻപത്-ഇന സമാധാനപദ്ധതിക്കുള്ള മറുപടിയായാണ് ഇറാന്റെ പുതിയ നിർദേശം വിലയിരുത്തപ്പെടുന്നത്. അമേരിക്ക ഇറാനിനെതിരേ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ പിൻവലിക്കണം, ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം അവസാനിപ്പിക്കണം, പശ്ചിമേഷ്യയിൽനിന്ന് അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കണം എന്നീ പ്രധാന ആവശ്യങ്ങളാണ് നിർദേശത്തിലുള്ളത്.
അതോടൊപ്പം, ഇസ്രയേൽ ലെബനനിൽ നടത്തുന്ന സൈനികാക്രമണങ്ങൾ ഉൾപ്പെടെ മേഖലയിലെ എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്ന ആവശ്യവും ഇറാൻ ഉന്നയിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ ദീർഘകാല സ്ഥിരത ഉറപ്പാക്കാൻ സമഗ്രമായ രാഷ്ട്രീയ ധാരണ അനിവാര്യമാണെന്ന നിലപാടിലാണ് ടെഹ്‌റാൻ.
ഇറാന്റെ പുതിയ നിർദേശം പരിശോധിച്ചുവരുകയാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. എന്നാൽ, സമാധാനകരാർ യാഥാർഥ്യമാകുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചന നൽകിയിട്ടില്ല.










