
ന്യൂഡൽഹി: ഐപിഎൽ മത്സരങ്ങൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു. ഇന്ത്യ - പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോർട്ട്. അതേസമയം ഇക്കാര്യത്തിൽ ബിസിസിഐയോ ഐപിഎൽ ഭരണസമിതിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് മത്സരങ്ങൾ നിർത്തിവച്ചതെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യാ - പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച ധരംശാലയിൽ നടന്ന പഞ്ചാബ് കിങ്സ് - ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ജമ്മുവിലും പത്താൻകോട്ടിലും അപായ സൈറൺ മുഴങ്ങിയതിനു പിന്നാലെ ധരംശാലയിലെ സ്റ്റേഡിയത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. പിന്നാലെ സുരക്ഷ മുൻനിർത്തി മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടൂർണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
സംഘർഷം കളിക്കാർക്കിടയിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രത്യേകിച്ചും വിദേശതാരങ്ങൾക്കിടയിൽ. ഇവരിൽ പലരും നാട്ടിലേക്ക് മടങ്ങാനുള്ള താത്പര്യം ബിസിസിഐയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ തീരുമാനം കാത്തിരിക്കുകയായിരുന്നു ബിസിസിഐ. ഇപ്പോൾ മത്സരങ്ങൾ അനിശ്ചിതമായി നിർത്തിയതോടെ താരങ്ങൾ നാട്ടിലേക്ക് മടങ്ങിയേക്കും. പക്ഷേ വിവിധ വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകന്നതിനാൽ താരങ്ങളുടെ മടക്കയാത്ര ബുദ്ധിമുട്ടാകും.











