ചെന്നൈ: ഐപിഎൽ മാമാങ്കത്തിന് ഇന്ന് കൊടിയേറും. ഇന്ന് രാത്രി എട്ടുമണിക്ക് ചെന്നൈയിലെ ചെപ്പോക്കിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടന ചടങ്ങുകൾ തുടങ്ങുക. എ ആർ റഹ്മാൻറെ സംഗീത വിരുന്നാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. ഗായകരായ സോനു നിഗം, ബോളിവുഡ് നടൻമാരായ അക്ഷയ് കുമാർ, ടൈഗർ ഷറോഫ് എന്നിവരും ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടും.
അപ്രതീക്ഷിതമായി ഇന്നലെ നായകസ്ഥാനം ഒഴിഞ്ഞ എം എസ് ധോണിക്ക് പകരം റുതുരാജ് ഗെയ്‌ക്‌വാദാണ് സിഎസ്‌കെയെ നയിക്കുക. ഫാഫ് ഡുപ്ലസിസാണ് ആർസിബിയുടെ ക്യാപ്റ്റൻ. പുരുഷൻമാരുടെ ഐപിഎല്ലിൽ ഇതുവരെ നേടാൻ കഴിയാത്ത കിരീടത്തിൽ ഇക്കുറിയെങ്കിലും മുത്തമിടാനാകുമെന്ന പ്രതീക്ഷയിലാണ് ആർസിബി പോരിനിറങ്ങുന്നത്. ആർസിബിയിൽ വിരാട് കോലി കോലിക്കും ഫാഫ് ഡുപ്ലസിക്കും പുറമെ ഗ്ലെൻ മാക്‌സ്‌വെല്ലും കാമറൂൺ ഗ്രീനും ദിനേശ് കാർത്തിക്കും മുഹമ്മദ് സിറാജുമുണ്ട്. ചെന്നൈയിലാവട്ടെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, മൊയീൻ അലി, ശിവം ദുബെ തുടങ്ങിയവർ ശ്രദ്ധേയമാവും.
സ്റ്റാർ സ്പോർട്‌സാണ് ഐപിഎൽ മത്സരങ്ങൾ ടെലിവിഷനിലൂടെ ആരാധകരിൽ എത്തിക്കുന്നത്. അതേസമയം ജിയോ സിനിമയുടെ വെബ്‌സൈറ്റും ആപ്ലിക്കേഷനും വഴിയാണ് മത്സരത്തിൻറെ ലൈവ് സ്ട്രീമിംഗ്.