
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. പെരുങ്കടവിള പുലിക്കോട്ടുകോണം ഏറത്തുവിളാകം പുത്തൻ വീട്ടിൽ ഉണ്ണിയെന്ന് വിളിക്കുന്ന വിപിൻ കുമാർ (29), കൊല്ലയിൽ അമരവിള ആർസി സ്ട്രീറ്റിന് സമീപം സീനായ് ഭവനിൽ സജിൻ (28) എന്നിവരാണ് അറസ്റ്റിലായത്. വിപിൻകുമാറാണ് കേസിലെ ഒന്നാംപ്രതി. സജിൻ രണ്ടാംപ്രതിയും. ഇരുപത്തിനാലുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
അമരവിളയിലാണ് രണ്ടാംപ്രതിയായ സജിന്റെ വീട്. ഇക്കഴിഞ്ഞ ഏപ്രിൽ 11-ാം തീയതി സജിന്റെ ആളൊഴിഞ്ഞ വീട്ടിലേക്ക് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. യുവതി നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് പീഡനവിവരം പുറത്തായത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി ജി. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










