
മേഘാലയയിൽ ഹണിമൂണിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഇയാളുടെ ഭാര്യ സോനം രഘുവംശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി ഉൾപ്പെടെ നാലുപേരാണ് സംഭവത്തിൽ അറസ്റ്റിലായിരിക്കുന്നത്. ഹണിമൂൺ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ട്രാൻസ്പോർട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങിൽ എത്തിയിരുന്നു. തുടന്നുള്ള യാത്രയിലാണ് കാണാതായത്. മെയ് 23 ന് സൊഹ്‌റ (ചിറാപുഞ്ചി) പ്രദേശത്താണ് അവരെ അവസാനമായി കണ്ടത്. കാണാതായതായി റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തിരച്ചിൽ നടത്തുകയും ജൂൺ 2-ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളിൽ ഭർത്താവിന്റെ മൃതദേഹം ഒരു മലയിടുക്കിൽ കണ്ടെത്തുകയുമായിരുന്നു.











