
ഇൻഡോറിലെ ദ്വാരകാപുരി പ്രദേശത്ത് എംബിഎ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പീയൂഷ് ധംനോതിയയെ ചോദ്യം ചെയ്തപ്പോൾ പൊലീസ് ഉദ്യോഗസ്ഥർ പോലും ഞെട്ടിപ്പോയി. തന്റെ കാമുകിയായിരുന്ന ഇരുപത്തിനാലുകാരിയെ പീയൂഷ് ധംനോതിയ അതിക്രൂരമായാണ് കൊലപ്പെടുത്തിയത് എന്നാണ് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ഇയാൾ, മൃതദേഹവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ആത്മാവിനെ വിളിച്ചുവരുത്താൻ ദുർമന്ത്രവാദം ചെയ്തെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.
ഫെബ്രുവരി 10-ന് വിദ്യാർഥിനിയോടൊപ്പം പ്രതി വീട്ടിൽ പ്രവേശിക്കുന്നതും പിന്നീട് ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതുമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. വീട്ടിലെത്തിയതിനു പിന്നാലെ പീയൂഷ് യുവതിയോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെട്ടു. ശാരീരിക അസ്വസ്ഥതകൾ പറഞ്ഞ് യുവതി വിസമ്മതിച്ചെങ്കിലും പീയുഷ് നിർബന്ധിച്ച് ലൈംഗികബന്ധത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഒരു സമ്മാനം നൽകാനെന്ന വ്യാജേന യുവതിയുടെ കൈകാലുകൾ കയർ ഉപയോഗിച്ച് കെട്ടിയിടുകയും കണ്ണുകൾ മൂടിക്കെട്ടുകയും ചെയ്തു. യുവതി എതിർത്തപ്പോൾ വായയിൽ തുണി തിരുകുകയും നെഞ്ചിൽ കയറി ഇരുന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ശ്വാസം നിലച്ചുവെന്ന് ഉറപ്പായപ്പോൾ നെഞ്ചിനു സമീപം കത്തികൊണ്ട് കുത്തി. കുത്തിന്റെ ആഘാതത്തിൽ കത്തി ഒടിഞ്ഞുപോയിരുന്നു.
കൊലപാതകത്തിനു ശേഷവും പീയുഷ് മുറിയിൽ തുടർന്നു. പുറത്തുപോയി മദ്യം വാങ്ങിക്കൊണ്ടുവന്ന് മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ചു. മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചതായും വസ്ത്രങ്ങൾ മാറി അവിടെനിന്ന് രക്ഷപ്പെട്ടതായും ചോദ്യം ചെയ്യലിൽ പീയുഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം പ്രതി നഗരത്തിൽ നിന്ന് രക്ഷപ്പെട്ടു മുംബൈയിലെത്തി, തുടർന്ന് പൻവേൽ പ്രദേശത്തെ ഹോട്ടലുകളിൽ താമസിച്ചതായാണ് പൊലീസ് കണ്ടെത്തൽ. ഇവിടെവെച്ച് ദുർമന്ത്രവാദത്തിലേർപ്പെട്ടെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. യുവതിയുടെ ആത്മാവിനെ വിളിച്ചുവരുത്താനായിരുന്നു ദുർമന്ത്രവാദം.തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച പ്രതി യുവതിയുടെ ഫോൺ തകർത്തതായും ഡിജിറ്റൽ തെളിവുകൾ ഫോറൻസിക് സംഘം പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ, വിവാഹത്തെക്കുറിച്ചുള്ള തർക്കങ്ങളും വ്യക്തിപരമായ വൈരാഗ്യവുമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.











