
ഒട്ടാവ: കാനഡയിലെ എഡ്മന്റണിൽ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദാമൻപ്രീത് കൗർ (23) ആണ് കൊല്ലപ്പെട്ടത്. കേസിൽ 22 വയസ്സുകാരനായ റിതീഷ് കുമാറിനെ എഡ്മന്റൺ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
ജൂലൈ 9-ന് വൈകിട്ടാണ് എഡ്മന്റണിലെ സിൽവർബെറി പ്രദേശത്തെ വസതിയിൽ ഗുരുതരമായി പരുക്കേറ്റ നിലയിലും അബോധാവസ്ഥയിലുമായി ദാമൻപ്രീതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂലൈ 12-ന് മരണം സംഭവിച്ചു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അന്വേഷണം ബാധിക്കാതിരിക്കാനാണ് മരണകാരണം ആദ്യം പൊലീസ് പുറത്തുവിടാതിരുന്നത്. ജൂലൈ 23-ന് പുറത്തുവിട്ട വിവരമനുസരിച്ച്, ശ്വാസംമുട്ടിച്ചാണ് ദാമൻപ്രീതിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 22-ന് റിതീഷ് കുമാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, കേസിൽ മറ്റാർക്കും പങ്കില്ലെന്ന് അറിയിച്ചു.
അതേസമയം, ദാമൻപ്രീത് കൗറിന്റെ മൃതദേഹം ഇന്ത്യയിലെ സ്വദേശത്തേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കണ്ടെത്താൻ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി വലിയ ബാധ്യതയായതിനാൽ കുടുംബത്തെ സഹായിക്കാനാണ് ഈ നീക്കം.










