
ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ ഇന്ത്യയിലേക്ക് ചരക്കുമായി സഞ്ചരിച്ചിരുന്ന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള കടൽക്കൊള്ളക്കാരുടെ ശ്രമം ഇന്ത്യൻ നാവികസേന തകർത്തു. നാവികസേനയുടെ പ്രത്യേക സേനയായ മാർക്കോസ് (Marine Commandos) കമാൻഡോകൾ നേരിട്ട് കപ്പലിൽ ഇറങ്ങി നടത്തിയ ദ്രുത ഓപ്പറേഷനിലൂടെയാണ് അപകടസാഹചര്യം അവസാനിപ്പിച്ചത്.
ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇന്ത്യയിലേക്ക് യാത്രതിരിച്ചിരുന്ന എംവി ഗോൾഡൻ ആഴ്‌സണൽ എന്ന ചരക്കുകപ്പലിൽ നിന്ന് കടൽക്കൊള്ളക്കാർ കപ്പൽ വളഞ്ഞതായും അകത്ത് കയറാൻ ശ്രമിക്കുന്നതായും അറിയിച്ച് അടിയന്തര സന്ദേശം ലഭിച്ചു.
സന്ദേശം ലഭിച്ചതോടെ സമീപപ്രദേശത്ത് പട്രോളിങ് നടത്തിയിരുന്ന ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് അതിവേഗം സംഭവസ്ഥലത്തെത്തി. തുടർന്ന് മാർക്കോസ് കമാൻഡോകൾ നടത്തിയ തന്ത്രപരമായ ഇടപെടലിൽ കടൽക്കൊള്ളക്കാർ പിൻവാങ്ങുകയും കപ്പൽ സുരക്ഷിതമാക്കുകയും ചെയ്തു.
കപ്പലിലെ ജീവനക്കാരിൽ ഒരാൾ ഇന്ത്യൻ പൗരനാണെന്നും മറ്റ് ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, കടൽക്കൊള്ളക്കാരുടെ നീക്കം തിരിച്ചറിഞ്ഞ ഉടൻ തന്നെ കപ്പലിലെ ജീവനക്കാർ അന്താരാഷ്ട്ര ആന്റി-പൈറസി സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുകയും അടിയന്തര ആശയവിനിമയ സംവിധാനത്തിലൂടെ ഇന്ത്യൻ നാവികസേനയെ വിവരം അറിയിക്കുകയുമായിരുന്നു. ഈ വേഗത്തിലുള്ള നടപടിയാണ് രക്ഷാപ്രവർത്തനം വിജയകരമാക്കാൻ നിർണായകമായത്.










