
ന്യൂഡൽഹി/ദുബായ്: സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ ഇന്ത്യൻ യുവതിയെ യുഎഇയിൽ നിന്ന് ഇന്റർപോളിന്റെ സഹായത്തോടെ ഇന്ത്യയിലെത്തിച്ച് അന്വേഷണ ഏജൻസികൾക്ക് കൈമാറി. വിശാഖ റാത്തോഡിനെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപനത്തിൽ ഈ മാസം മൂന്നിന് ഇന്ത്യയിലെത്തിച്ചതെന്ന് സിബിഐ അറിയിച്ചു. എന്നാൽ പ്രതിയെ കൈമാറിയ സംഭവവുമായി ബന്ധപ്പെട്ട് യുഎഇ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണമോ പ്രസ്താവനയോ പുറത്തിറക്കിയിട്ടില്ല.
വിവിധ നിക്ഷേപ പദ്ധതികളിൽ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് വൻതുക സമാഹരിച്ച ശേഷം തട്ടിപ്പ് നടത്തിയെന്നാണ് വിശാഖയ്‌ക്കെതിരായ ആരോപണം. വിശ്വാസവഞ്ചന, നിക്ഷേപ തുക അനധികൃതമായി കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് കേസിലുള്ളത്.
തട്ടിപ്പിനായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര പൊലീസാണ് യുഎഇയിൽ നിന്ന് പ്രതിയെ ഏറ്റുവാങ്ങി പൂണെയിലെത്തിച്ചത്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.










