
രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം
ന്യൂഡൽഹി: അഞ്ചു വർഷം കൊണ്ട് ഇന്ത്യയിലെ ദാരിദ്ര്യം പത്തുശതമാനം കുറഞ്ഞെന്ന് നീതി ആയോഗ്. 2015-16 മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആ കാലയളവിൽ രാജ്യത്തെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തോളം പേർ ബഹുവിധ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്നാണ് നീതി ആയോഗിന്റെ പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. 13.5 കോടിയിലധികം ആളുകളാണത്രെ ദാരിദ്ര്യമുക്തരായത്. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനമാണ് കേരളം.
ഐക്യരാഷ്ട്ര സംഘടനയുടെ മൾട്ടിഡയമൻഷണൽ പോവർട്ടി ഇൻഡക്സ് അഥവാ എംപിഐ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലാണ് പഠനം നടന്നത്. 2005ൽ 55 ശതമാനമായിരുന്ന ബഹുവിധ ദാരിദ്ര്യം 2021ൽ 16.4 ആയി കുറഞ്ഞെന്ന് യുഎൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇക്കാലയളവിൽ രാജ്യത്തെ ആകെ ദരിദ്രരുടെ എണ്ണം 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞു. ഉത്തർ പ്രദേശാണ് പട്ടികയിൽ മുന്നിലുള്ളത്. യുപിയിൽ 34 ലക്ഷത്തിലധികം പേർ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അടുത്ത സ്ഥാനങ്ങളിലുണ്ട്. കേരളം, തമിഴ്‌നാട്, ഡൽഹി, ഗോവ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത്.
















