
ന്യൂഡൽഹി: രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശിച്ചു. പാകിസ്ഥാനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് കേന്ദ്രസർക്കാർ രാജ്യത്ത് വ്യോമ ഗതാഗത്തതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. 430 സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ 27 വിമാനത്താവളങ്ങളാണ് അടച്ചിടുന്നത്.
ശ്രീനഗർ, ജമ്മു, ലേ, ചണ്ഡിഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പഠാൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്തർ, കണ്ട്‌ല, കെഷോദ്, ബുജ്, ഗ്വാളിയാർ, ഗാസിയാബാദ് ഹിൻഡൻ വിമാനത്താളങ്ങളുടെ പ്രവർത്തനമാണ് ശനിയാഴ്ച പുലർച്ചെ വരെ നിർത്തിവച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ വരെ ഈ വിമാനത്താവളങ്ങളിൽ നിന്നും സർവീസ് ഉണ്ടായിരിക്കില്ല. ആകെ 430 വിമാനസർവീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
നിലവിൽ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നത് കശ്മീർ മുതൽ ഗുജറാത്ത് വരെയുള്ള വടക്ക് – പടിഞ്ഞാറൻ വ്യോമപാത പൂർണമായും ഒഴിവാക്കിയാണ്. ഇതിനു പിന്നാലെയാണ് വിമാനത്താവളങ്ങൾ കൂടി അടച്ചിടാനുള്ള തീരുമാനം വന്നിരിക്കുന്നത്. മിക്ക വിദേശ വിമാനക്കമ്പനികളും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്.











