
പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരവാദികളെ വധിച്ചെന്ന് സൈന്യം. ഇന്ത്യയുടെ കര–നാവിക–വ്യോമ സേനകളുടെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണെന്നും സൈന്യം വ്യക്തമാക്കി. ഇന്ത്യ–പാക് വെടിനിർത്തൽ ധാരണയുടെ പശ്ചാത്തലത്തിലാണ് ഉന്നത സൈനിക ഉദ്യോഗസ്ഥർ സംയുക്തമായി മാധ്യമങ്ങളെ കാണുന്നത്. ലെഫ്റ്റനന്റ് ജനറൽ ഖായ്, എയർമാർഷൽ എ.കെ.ഭാരതി, വൈസ് അഡിമിറൽ എ.എൻ. പ്രമോദ് തുടങ്ങിയവരാണ് വാർത്താ സമ്മേളനത്തിൽ പങ്കടുത്തത്.
കൃത്യവും നിയന്ത്രിതവുമായി ഇന്ത്യ തിരിച്ചടിച്ചെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ആക്രമണത്തിൽ ചില ഭീകര കേന്ദ്രങ്ങളിൽനിന്ന് ഭീകരർ ഒഴിഞ്ഞുപോയെന്നും സൈന്യം വെളിപ്പെടുത്തി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നതിന്റെ തെളിവുകളും സേനാ നേതൃത്വം പുറത്തുവിട്ടു.
പാകിസ്ഥാനിൽ കൃത്യമായ ബോംബിങ്ങിലൂടെ തകർത്ത കെട്ടിടങ്ങളുടെ ചിത്രങ്ങൾ എയർമാർഷൽ എ.കെ.ഭാരതി പുറത്തുവിട്ടു. ബാവൽപുരിലെ ഭീകര ക്യാംപായിരുന്ന കെട്ടിടം പൂർണമായി തകർത്തു. മുരിദ്കെയിലെ ഭീകരകേന്ദ്രവും തകർത്തു. പുൽവാമ ആക്രമണവും കാണ്ഡഹാർ വിമാനറാഞ്ചലും നടത്തിയ ഭീകരരെയും വധിച്ചു. കൊടുംഭീകരരെ പരിശീലിപ്പിക്കുന്ന മുരിദ്കെയിലെ കേന്ദ്രം പ്രധാന ലക്ഷ്യമായിരുന്നു.











