11:34am 29 April 2026
NEWS
പാകിസ്ഥാനെ സഹായിച്ചെന്ന പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ
09/06/2025  06:13 PM IST
nila
പാകിസ്ഥാനെ സഹായിച്ചെന്ന പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന നിലപാടിൽ കേന്ദ്രസർക്കാർ

തുർക്കിയുമായുള്ള വ്യാപാര ബന്ധം കേന്ദ്രസർക്കാർ ഉപേക്ഷിച്ചേക്കില്ല. പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ - പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച് തുർക്കി എത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യാ - തുർക്കി ബന്ധം മോശമാകുന്ന സാഹചര്യം സംജാതമായത്. എന്നാൽ, ദേശീയ സുരക്ഷയുടെ പേരിൽ തുർക്കി കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടികൾ ഉഭയകക്ഷി വ്യാപാരത്തിലേക്ക് വ്യാപിപ്പിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യാ - തുർക്കി വ്യാപാര ബന്ധം തുടരാനാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

തുർക്കിയിൽ നിന്നുള്ള ഇറക്കുമതിയേക്കാൾ കൂടുതലാണ് ആ രാജ്യത്തേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. 2.73 ബില്യൻ ഡോളറിന്റെ വ്യാപാര മിച്ചമാണ് നിലവിൽ ഇന്ത്യക്ക് തുർക്കിയുമായുള്ളത്. ഏകദേശം 23,000 കോടി രൂപയോളം വരുമിത്. ഇത്രയും വലിയൊരു തുക നഷ്ടപ്പെടുത്തുന്നത് രാജ്യത്തെ വ്യാപാരികളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാകുമെന്നാണ് സർക്കാർ നിലപാടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പാകിസ്ഥാന് പിന്തുണ നൽകിയതിന്റെ പേരിൽ തുർക്കിയുമായുള്ള വ്യാപാര ബന്ധം ബന്ധം വിച്ഛേദിക്കുന്നത് നയതന്ത്രതലത്തിൽ ശക്തമായ സന്ദേശം നൽകുമെങ്കിലും ഇന്ത്യൻ വ്യാപാരികൾക്ക് വലിയ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രസർക്കാർ ഇത്തരമൊരു നിലപാടെടുത്തത്.

പഴവർഗങ്ങൾ, നട്‌സ്, മാർബിൾ പോലുള്ള ഉത്പന്നങ്ങളാണ് തുർക്കിയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, ഇന്ത്യ തുർക്കിയിലേക്ക് കയറ്റുമതി ചെയ്യുന്നതാകട്ടെ ഇലക്ട്രോണിക്‌സ്, എഞ്ചനീയറിംഗ് ഉത്പന്നങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇവയുടെ കയറ്റുമതി ഗണ്യമായി വർധിക്കുകയും ചെയ്തിരുന്നു. റഷ്യ-യുക്രെയിൻ യുദ്ധം ആരംഭിച്ചതോടെ ഇന്ത്യയുമായി പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരവും തുർക്കി ആരംഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 5.72 ബില്യൻ ഡോളർ (ഏകദേശം 48,900 കോടി രൂപ) മൂല്യമുള്ള ഉത്പന്നങ്ങളാണ് തുർക്കിയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്. ഇതിൽ അമ്പത് ശതമാനത്തോളം (ഏകദേശം മൂന്നു ബില്യൻ ഡോളറിന്റെ) എഞ്ചിനീയറിംഗ് ഉത്പന്നങ്ങളായിരുന്നു. സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങളായിരുന്നു (എം.എസ്.എം.ഇ) ഇവയിൽ 40 ശതമാനം ഉത്പന്നങ്ങളും നിർമിച്ചതെന്നും ശ്രദ്ധേയം. നേരെമറിച്ച് കഴിഞ്ഞ സാമ്പത്തിക വർഷം 2.99 ബില്യൻ ഡോളറിന്റെ (ഏകദേശം 25,000 കോടി രൂപ) ഉത്പന്നങ്ങളാണ് തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. 107 മില്യൻ ഡോളറിന്റെ പഴവർഗങ്ങളും 270 മില്യൻ ഡോളറിന്റെ സ്വർണവും തുർക്കിയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img