ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. സിറിയയിൽ തുടരുന്ന ഇന്ത്യൻ പൗരന്മാർ കഴിവതും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു. സിറിയയിലുള്ള ഇന്ത്യക്കാർക്ക് എംബസിയെ ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ നമ്പറും പുറത്തുവിട്ടു.
ഇന്ത്യൻ പൗരൻമാർക്ക് +963 993385973 എന്ന വാട്സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലും എംബസി അധികൃതരുമായി ബന്ധപ്പെടാം. സിറിയയുടെ വടക്കൻ മേഖലയിൽ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിവിധ യുഎൻ സംഘടനകളിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഓളം ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്ന് ജയ്‌സ്വാൾ പറഞ്ഞു.
ടർക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിന്റെ നേതൃത്വത്തിലാണ് സിറിയയിൽ സായുധ കലാപം നടക്കുന്നത്. സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് സർക്കാരിനെതിരെയാണ് സായുധ സംഘടനയുടെ നീക്കം. യുദ്ധസമാനമായ സാഹചര്യമാണ് രാജ്യത്തെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്.