
അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ എൻജിനീയർമാരേക്കാൾ പ്ലംബർമാർക്കും ഇലക്ട്രീഷ്യൻമാർക്കും നഴ്സുമാർക്കും കൂടുതൽ ആവശ്യകത ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ. കാനഡ ആസ്ഥാനമായുള്ള മാക്രോ ട്രെൻഡ്സ് ഗവേഷണ സ്ഥാപനമായ പൈൻട്രീയുടെ സ്ഥാപകൻ റിതേഷ് ജെയിൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിലയിരുത്തൽ. വികസിത രാജ്യങ്ങളിൽ ജനനനിരക്ക് കുറയുകയും ജനസംഖ്യ വേഗത്തിൽ പ്രായമേറുകയും ചെയ്യുന്നതോടെ തൊഴിലാളി ക്ഷാമം രൂക്ഷമാകുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ വൈദഗ്ധ്യമുള്ള ബ്ലൂ-കോളർ തൊഴിലാളികളെ വലിയ തോതിൽ വിദേശ രാജ്യങ്ങൾ റിക്രൂട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.
പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ, പെയിന്റർമാർ, ഡ്രൈവർമാർ, നഴ്സുമാർ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വിദേശ തൊഴിൽ വിപണിയിൽ വൻ അവസരങ്ങൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. ലോകത്ത് നിലവിൽ വൈറ്റ്-കോളർ ജോലിക്കാർ ആവശ്യത്തിലധികം ഉണ്ടായിരിക്കുമ്പോൾ, ശാരീരിക അധ്വാനവും സാങ്കേതിക വൈദഗ്ധ്യവും ആവശ്യമായ തൊഴിലാളികൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുകയാണെന്നും റിതേഷ് ജെയിൻ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ലോകജനസംഖ്യയുടെ 60 ശതമാനത്തിലധികം പേരും ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ പ്രജനനനിരക്കിൽ താഴെയുള്ള രാജ്യങ്ങളിലാണ് ജീവിക്കുന്നത്. യൂറോപ്പിലെയും മറ്റ് വികസിത സമ്പദ്‌വ്യവസ്ഥകളിലെയും ഈ ജനസംഖ്യാപരമായ മാറ്റങ്ങൾ തൊഴിൽ മേഖലയെ വലിയ വെല്ലുവിളിയിലേക്ക് നയിക്കുന്നതായി അദ്ദേഹം വിലയിരുത്തുന്നു.
ജർമ്മനിയിൽ 80 ശതമാനത്തിലധികം തൊഴിലുടമകൾ തൊഴിലാളി ക്ഷാമം നേരിടുന്നതായും അമേരിക്കയിൽ വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് പ്ലംബർമാരുടെയും ഇലക്ട്രീഷ്യൻമാരുടെയും കുറവ് അനുഭവപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റത്തോട് കടുത്ത നിയന്ത്രണങ്ങൾ തുടരുന്ന പാശ്ചാത്യ രാജ്യങ്ങൾക്കുപോലും നിർമ്മാണം, കൃഷി, ആരോഗ്യപരിചരണം തുടങ്ങിയ മേഖലകളിൽ വിദേശ തൊഴിലാളികളെ ആശ്രയിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. യുവജനസംഖ്യ കൂടുതലുള്ള ഇന്ത്യ ഈ രാജ്യങ്ങളുടെ പ്രധാന റിക്രൂട്ട്മെന്റ് കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറയുന്നു.
അതേസമയം, ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് യുവാക്കളാണ് ഉയർന്ന വിദ്യാഭ്യാസ യോഗ്യതകളുമായി തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. എന്നാൽ വൈറ്റ്-കോളർ മേഖലയിലെ അവസരങ്ങൾ അതിനനുസരിച്ച് വർധിക്കുന്നില്ല. വിവിധ തൊഴിൽ സർവേകൾ പ്രകാരം ബിരുദധാരികളായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 40 ശതമാനത്തിനടുത്താണ്. പഠനം പൂർത്തിയാക്കുന്ന 14 പേരിൽ ഒരാൾക്ക് മാത്രമാണ് ആദ്യ വർഷം സ്ഥിരവരുമാനമുള്ള ജോലി ലഭിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇന്ത്യയിലെ ബ്ലൂ-കോളർ തൊഴിൽ മേഖലയുടെ ഭൂരിഭാഗവും ഇപ്പോഴും അസംഘടിത മേഖലയിലാണ്. കുറഞ്ഞ വേതനം, സാമൂഹിക സുരക്ഷയുടെ അഭാവം, തൊഴിൽ സ്ഥിരതയില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ പുതിയ തലമുറ ഈ മേഖലയിലേക്ക് എത്താൻ മടിക്കുന്നതും ഭാവിയിലെ തൊഴിലാളി ക്ഷാമത്തിന് കാരണമാകാമെന്നാണ് വിലയിരുത്തൽ.
"ഉയർന്ന ശമ്പളവും മികച്ച ജീവിത സാഹചര്യങ്ങളും തേടി ഇന്ത്യയിലെ വൈദഗ്ധ്യമുള്ള തൊഴിലാളികൾ വിദേശത്തേക്ക് പോകും. എന്നാൽ രാജ്യത്ത് അവശേഷിക്കുന്നത് തൊഴിലില്ലായ്മ നേരിടുന്ന വലിയൊരു ബിരുദധാരികളുടെ സമൂഹമായിരിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ആശങ്ക," റിതേഷ് ജെയിൻ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.











