
ചെന്നൈ: രാജ്യത്ത് അധികം താമസിക്കാതെ ഡബിൾ ഡക്കർ ട്രെയിനുകളും സർവീസിനെത്തും. താഴെ ചരക്കുവാഗണുകളും മുകളിൽ യാത്രാ കോച്ചുകളും എന്ന രീതിയിലായിരിക്കും ഡബിൾ ഡക്കർ ട്രെയിനുകൾ ട്രാക്കിലോടുക. ഇതിനായുള്ള ട്രെയിനുകളുടെ രൂപകല്പന റയിൽവെ ബോർഡ് തയ്യാറാക്കി കഴിഞ്ഞു. കപൂർത്തല കോച്ച് ഫാക്ടറിയിലാണ് ഡബിൾ ഡക്കർ ട്രെയിന്റെ മാതൃക നിർമിക്കുക. 10 കോച്ചുകൾളാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഒരു കോച്ചിന് നാലുകോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.
ചരക്കുഗതാഗതത്തിൽനിന്നുള്ള വരുമാനം വർധിപ്പിക്കുകയാണ് പുതിയ ഡബിൾ ഡക്കർ ട്രെയിനുകളിലൂടെ റയിൽവെ ലക്ഷ്യമിടുന്നത്. അതേസമയം, യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും രൂപകല്പന. നിലവിൽ വാഹനങ്ങളിലൂടെ തുറമുഖങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകുന്ന ചെറിയ കണ്ടെയ്നറുകളും പാർസലുകളും ഡബിൾ ഡക്കർ ട്രെയിനുകളിലേക്ക് മാറ്റുകയെന്നതാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.
കൂടുതൽ സാധ്യതകൾ ആരായാനും കുറ്റമറ്റരീതിയിൽ ഇത് നടപ്പാക്കാനും ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും റെയിൽവേ മന്ത്രാലയത്തിന് നിർദേശം നൽകി. സ്റ്റേഷനുകളിൽ പാർസലുകൾ ഇറക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് പഠിക്കാനും നിർദേശിച്ചു. വിവിധ സ്ഥലങ്ങളിൽനിന്ന് തുറമുഖങ്ങളിലേക്കാകും ഡബിൾ ഡക്കർ ട്രെയിനുകൾ സർവീസ് നടത്തുക. തിരഞ്ഞെടുത്ത റൂട്ടുകളിലാകും പരീക്ഷണ ഓട്ടം.











