
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. മുംബൈ- അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ 300 കിലോമീറ്റർ നിർമ്മാണ പ്രവർത്തനങ്ങളാണ് പൂർത്തിയായത്. ഫുൾ സ്പാൻ ലോഞ്ചിങ് മെത്തേഡിലൂടെ (എഫ്എസ്എൽഎം) നിർമിക്കുന്ന ഉപരിഘടനയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.
നദികൾക്ക് കുറുകേയുള്ള 14 പാലങ്ങൾ, 37.8 കിലോമീറ്റർ നിർമാണം സ്പാൻ ബൈ സ്പാൻ മെത്തേഡിലൂടെയും (എസ്ബിഎസ്). 0.9 കിലോമീറ്റർ ഉരുക്കുപാലങ്ങൾ (60 മുതൽ 130 മീറ്റർ ദൈർഘ്യമുള്ള 7 പാലങ്ങൾ), 1.2 കിലോമീറ്റർ പിഎസ് സി പാലങ്ങൾ (40 മുതൽ 80 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങൾ), 2.7 കിലോമീറ്റർ വരുന്ന സ്‌റ്റേഷൻ കെട്ടിടം എന്നിവയാണ് 300 കിലോമീറ്ററിൽ പൂർത്തിയായിരിക്കുന്നത്.
ഗുജറാത്തിൽ ഒൻപത് സ്റ്റേഷനുകളും മഹാരാഷ്ട്രയിൽ മൂന്ന് സ്റ്റേഷനുകളും ഉൾപ്പെടെ 12 സ്റ്റേഷനുകളാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലുള്ളത്. മുംബൈയിലെ ഒരു ഭൂഗർഭ സ്‌റ്റേഷനും താനെ, വിരാർ, ബോയ്‌സർ, വാപി, ബിലിമോറ, സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നീ സ്‌റ്റേഷനുകൾ ഉയർത്തിയുമാണ് നിർമിക്കുന്നത്. 1.08 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. ഇതിൽ 10,000 കോടി രൂപ കേന്ദ്രസർക്കാരും ഗുജറാത്തും മഹാരാഷ്ട്രയും 5000 കോടി രൂപ വീതവും വഹിക്കും. 2028 ൽ പദ്ധതി പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഏപ്രിൽ മാസം പറഞ്ഞിരുന്നു.
300 km viaduct completed.
— Ashwini Vaishnaw (@AshwiniVaishnaw) May 20, 2025
— Bullet Train Project pic.twitter.com/dPP25lU2Gy











