
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ഡൽഹിയിൽ പ്രതിപക്ഷ മാർച്ച്. ഇന്ത്യാ സഖ്യത്തിലെ എംപിമാർ അടക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കുള്ള മാർച്ചിൽ അണിനിരന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
300 എം പിമാരാണ് മാർച്ചിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ്, കനിമൊഴി, സുപ്രിയ സുലേ തുടങ്ങിയ നേതാക്കൾ മാർച്ചിന് നേതൃത്വം നൽകി. മോദി ചോർ ഹേ (മോദി കള്ളനാണ്) എന്നടക്കമുള്ള മുദ്രാവാക്യംഉയർത്തിയായിരുന്നു എംപിമാരുടെ പ്രതിഷേധം.
രാവിലെ 1പതിനൊന്നരയോടെയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. പാർലമെന്റിൽ നിന്നും കാൽനടയായി ആരംഭിച്ച മാർച്ച് വഴിയിൽ പൊലീസ് തടഞ്ഞു. ഇതോടെ റോഡിൽ കുത്തിയിരുന്ന് എംപി മാർ പ്രതിഷേധിച്ചു. എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ വാഹനത്തിലിരുന്നും ഇവർ പ്രതിഷേധ മുദ്രാവാക്യം ഉയർത്തി. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്കാ ഗാന്ധി പൊലീസ് വാഹനത്തിലേക്ക് കയറിയത്. അതേസമയം ഇലക്ഷൻ കമ്മീഷനെ കാണാനുള്ള തീരുമാനം പ്രതിപക്ഷം ഉപേക്ഷിച്ചു. മുപ്പത് എംപിമാർക്ക് മാത്രം കാണാൻ കമ്മീഷൻ അനുമതി നൽകിയതിന് പിന്നാലെയാണിത്.











