
ക്വാലലംപൂർ: അണ്ടർ 19 വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യ. ഒമ്പത് വിക്കറ്റിന് ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞൊതുക്കിയിരുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ടീം ഇന്ത്യ മറികടന്നു.
ഇന്ത്യക്ക് വേണ്ടി ഒന്നാം വിക്കറ്റിൽ 36 റൺസ് ചേർത്ത ശേഷം കമാലിനി (8) ആദ്യം മടങ്ങി. എന്നാൽ ആദ്യ വിക്കറ്റ് നഷ്ടമൊന്നും ഇന്ത്യയുടെ വിജയത്തെ ബാധിച്ചില്ല. തൃഷ - ചാൽകെ സഖ്യം അനായാസം ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഗൊങ്കടി തൃഷ (44), സനിക ചാൽകെ (26) പുറത്താവാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് നേടിയ തൃഷ തന്നെയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. നാല് ഓവറിൽ 15 റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറിൽ 10 റൺസ് മാത്രമാണ് ആയുഷി വിട്ടുകൊടുത്തത്.
ഇന്ത്യൻ ടീം: കമാലിനി (വിക്കറ്റ് കീപ്പർ), ഗോങ്കടി തൃഷ, സനിക ചാൽക്കെ, നിക്കി പ്രസാദ് (ക്യാപ്റ്റൻ), ഈശ്വരി അവ്‌സാരെ, മിഥില വിനോദ്, ആയുഷി ശുക്ല, ജോഷിത വി ജെ, ശബ്‌നം ഷക്കീൽ, പരുണിക സിസോദിയ, വൈഷ്ണവി ശർമ.