
വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. ന്യൂസിലാൻഡിനെ 53 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനൽ ഉറപ്പിച്ചത്. മൂന്ന് ജയത്തോടെ ആറ് പോയിന്റുമായാണ് ഇന്ത്യ സെമി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങുന്നത്. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടാലും ഇന്ത്യക്ക് നാലാം സ്ഥാനം ഉറപ്പായി.
മഴ തടസ്സപ്പെടുത്തിയ മത്സരത്തിലാണ് ഡിആർഎസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ വനിതകൾ 49 ഓവറിൽ മൂന്ന് വിക്കറ്റിന് 340 റൺസെടുത്തു. കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ കിവികൾ 44 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിന് 277 റൺസെടുത്തപ്പോഴാണ് മത്സരം തടസ്സപ്പെട്ടത്. 81 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയും 65 റൺസെടുത്ത ഇസി ഗേസും ന്യൂസിലാൻഡിന് വേണ്ടി തിളങ്ങി. രണ്ട് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും ക്രാന്തി ഗൗഡും ഇന്ത്യക്ക് വേണ്ടി തിളങ്ങി. നേരത്തെ പ്രതിക റാവൽ (122), സ്മൃതി മന്ദാന (109), ജെമീമ റോഡ്രിഗസ് (76 നോട്ടൗട്ട്) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്.
ന്യൂസിലാൻഡിനെതിരായ ജയത്തോടെ നോക്കൗട്ട് റൗണ്ടിൽ ഇന്ത്യ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊപ്പം ചേർന്നു. ടൂർണമെന്റിൽ തോൽവിയറിയാത്ത ഏക ടീമായ ഓസ്‌ട്രേലിയ ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റുമായി എട്ട് ടീമുകളുടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഒരുമത്സരം അവശേഷിക്കെ ദക്ഷിണാഫ്രിക്ക 10 പോയിന്റ് നേടി. നാല് തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും സെമിയിലെത്തി. ആദ്യ സെമി ഫൈനൽ ഒക്ടോബർ 29 ന് ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ സെമി ഫൈനൽ നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കും.











