
അയോധ്യ ക്ഷേത്രത്തിലെ സംഭാവന ക്രമക്കേട് ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിക്കാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വിഷയത്തിൽ കോൺഗ്രസിനകത്തും ഇന്ത്യ സഖ്യത്തിനകത്തും രാഹുലിന്റെ മൗനത്തിനെതിരെ വിമർശനം ഉയരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വിദേശ പര്യടനത്തിലുള്ള രാഹുൽ ഗാന്ധി മറ്റ് ദേശീയ വിഷയങ്ങളിൽ സാമൂഹിക മാധ്യമങ്ങളിലൂടെയും പൊതുവേദികളിലൂടെയും അഭിപ്രായം രേഖപ്പെടുത്തുന്നുണ്ടെങ്കിലും, അയോധ്യ വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ വിഷയം ശക്തമായി ഉയർത്തിക്കാട്ടുന്നതിനിടെയാണ് രാഹുലിന്റെ മൗനം ശ്രദ്ധ നേടുന്നത്. ഈ മാസം 12-ന് രാഹുൽ ഇന്ത്യയിൽ തിരിച്ചെത്തുമെന്നാണ് വിവരം.
അയോധ്യ വിഷയം പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്ന് ഇന്ത്യ സഖ്യത്തിലെ ചില ഘടകകക്ഷികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലും രാഹുൽ നിലപാട് വ്യക്തമാക്കാത്തത് വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
തിങ്കളാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. ക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ എസ്ഐടി പരിശോധിച്ചുകഴിഞ്ഞു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യമാണോ എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.
ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമോയെന്ന കാര്യത്തിലും എസ്ഐടി റിപ്പോർട്ട് നിർണായകമാകും. നേരത്തെ പുറത്തുവന്ന പ്രാഥമിക റിപ്പോർട്ടിൽ ചമ്പത് റായിയെ കുറ്റാരോപണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.










