
മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ രാജ്യസഭ അംഗത്വത്തിന്റെ കാലാവധി ഈ വരുന്ന ജൂൺ 25 ന് പൂർത്തിയാവുകയാണ്. 93കാരനായ ദേവഗൗഡയ്‌ക്ക് ഒരിക്കൽകൂടി രാജ്യസഭ അംഗമാകണമെന്നുണ്ട്. രാഷ്ട്രീയ പ്രവർത്തനം നടത്തി മതിയായിട്ടില്ലെന്നാണ് വന്ദ്യ വയോധികനായ അദ്ദേഹം പറയുന്നത്. പ്രായാധിക്യത്തിന്റെ അവശതകളും രോഗങ്ങളുടെ അലട്ടലുമൊക്കെ ഉണ്ടെങ്കിലും മാനസികമായി ദേവഗൗഡ ഊർജ്ജസ്വലനാണ്. എന്നാൽ അദ്ദേഹം ദേശീയ അധ്യക്ഷനായ ജെഡിഎസ്സിന് അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കാനുള്ള ശേഷിയില്ല. 18 എം എൽ എമാരേ ആ പാർട്ടിയ്ക്ക് കർണാടകത്തിലുള്ളൂ. സഖ്യകക്ഷിയായ ബിജെപി കനിഞ്ഞാലേ അദ്ദേഹത്തിന് രാജ്യസഭയിൽ എത്തിപ്പെടാൻ കഴിയുകയുള്ളു. എന്നാൽ 62 എംഎൽഎമാരുള്ള ബിജെപിയ്ക്ക് ഒരാളെയെ രാജ്യസഭയിലേക്ക് ജയിപ്പിക്കാൻ കഴിയുകയുള്ളു.ഒരാളെ ജയിപ്പിക്കാൻ 45 എംഎൽഎമാരുടെ പിന്തുണ വേണം. ബിജെപിയും ജെഡി എസ്സും ചേർന്നാലും( 62+18= 80) ഒന്നിൽ കൂടുതൽ സ്ഥാനാർത്ഥികളെ ജയിപ്പിക്കാനാവില്ല. മുൻമുഖ്യമന്ത്രി സദാനന്ദ ഗൗഡയെ ഇത്തവണ രാജ്യസഭയിലേക്ക് അയക്കാനാണ് ബിജെപി കർണാടക സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. സദാനന്ദ ഗൗഡ നിലവിൽ എംപിയോ എം എൽഎയോ അല്ല. 2024 ൽ അദ്ദേഹത്തിന്റെ മണ്ഡലമായ ബംഗളുരു നോർത്തിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചത് നിലവിൽ കേന്ദ്ര സഹമന്ത്രിയായ ശോഭ കരന്ത്ലാജെയാണ്. സീറ്റ് ലഭിക്കാത്തതിൽ സദാനന്ദ ഗൗഡ നേതൃത്വവുമായി കലഹിച്ചിരുന്നു. ദേവഗൗഡയ്‌ക്ക് ലോകസഭയിലേക്ക് മത്സരിക്കാൻ സ്വന്തം സുരക്ഷിത മണ്ഡലമായ ഹാസൻ ഉണ്ടായിരുന്നു. 2019 ൽ ഹാസൻ കൊച്ചുമകൻ പ്രജ്വലിന് വിട്ടുകൊടുത്ത് ദേവഗൗഡ തുമകൂരുവിലേക്ക് മാറിയിരുന്നെങ്കിലും അവിടെ പരാജയപ്പെടുകയാണുണ്ടായത്. 2020 ൽ കോൺഗ്രസ്സിന്റെ പിന്തുണയോടെയാണ് ദേവഗൗഡ രാജ്യസഭയിലെത്തിയത്. കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ജെഡിഎസ് ഇപ്പോൾ ബിജെപിയുമായി സഖ്യത്തിലാണ്. ബിജെപി സംസ്ഥാന നേതൃത്വം സദാനന്ദ ഗൗഡയെ രാജ്യസഭയിലേക്ക് അയക്കാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ ബിജെപി ദേശീയ നേതൃത്വം വിചാരിച്ചാലേ കർണാടകത്തിൽ നിന്നല്ലെങ്കിൽ മറ്റെവിടെ നിന്നെങ്കിലും ദേവഗൗഡയെ രാജ്യസഭയിലേക്ക് അയക്കാനാവൂ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹത്തിന് അടുത്ത സൗഹൃദമുണ്ട്. പക്ഷെ 93 കാരനായ ദേവഗൗഡയെ രാജ്യസഭയിലേക്ക് അയക്കാൻ ബിജെപി ദേശീയ നേതൃത്വം തയ്യാറാകുമോ എന്നതിൽ സംശയമുണ്ട്. ദേവഗൗഡയെ രാജ്യസഭയിലേക്ക് അയക്കാനുള്ള ആവശ്യവുമായി അദ്ദേഹമോ മകനും കേന്ദ്രമന്ത്രിയുമായ കുമാരസ്വാമിയോ ബിജെപി നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
Photo Courtesy - Google










