01:35pm 20 April 2026
NEWS
ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെ
20/04/2026  11:51 AM IST
nila
ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെ

ടെൽ അവീവ്: ലെബനനിൽ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തത് ഇസ്രയേലി സൈനികർ തന്നെയെന്ന് സ്ഥിരീകരണം. ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് തന്നെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി.  ക്രിസ്തുവിന്റെ പ്രതിമ ഒരു ഇസ്രയേലി സൈനികൻ തകർക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. 

'പ്രാഥമിക പരിശോധനയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികനാണ് ചിത്രത്തിലുള്ളതെന്ന് വ്യക്തമായി. ഈ സംഭവം ഐഡിഎഫ് വളരെ ഗൗരവമായാണ് കാണുന്നത്. സൈനികന്റെ പെരുമാറ്റം സൈനികരിൽനിന്ന് പ്രതീക്ഷിക്കുന്ന മൂല്യങ്ങൾക്ക് വിപരീതമാണ്', ഐഡിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ഈ സംഭവം നോർത്തേൺ കമാൻഡ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കണ്ടെത്തലുകൾക്കനുസരിച്ച് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഐഡിഎഫ് വ്യക്തമാക്കി. പ്രതിമ അതേസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുന്ന നടപടികളിലാണ് തങ്ങളുള്ളതെന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.

'തെക്കൻ ലെബനനിൽ ഹിസ്ബുല്ല സ്ഥാപിച്ച തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഇസ്രയേൽ സൈന്യം തകർക്കുന്നത്. എന്നാൽ, മതപരമായ കെട്ടിടങ്ങളോ മതപരമായ ചിഹ്നങ്ങളോ ഉൾപ്പെടെയുള്ള പൊതുജന അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്താൻ ഉദ്ദേശിക്കുന്നില്ല' എന്നും ഐഡിഎഫിന്റെ പ്രസ്താവനയിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img