
ബംഗളുരു: പാക്കിസ്ഥാന് അനുകൂലമെന്ന് തോന്നാവുന്ന ഒരു പ്രസ്താവന കർണാടക മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടായത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പെഹൽഗാമിൽ ഭീകരർ നടത്തിയ കൂട്ടക്കൊലയെ പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോഴായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. "സുരക്ഷാവീഴ്ചയാണ് പെഹൽഗാമിൽ ഭീകരർ ടൂറിസ്റ്റുകളെ കൊലപ്പെടുത്താൻ ഇടയാക്കിയത്. സുരക്ഷാ സംവിധാനം കർശനമാക്കിയാൽ രാജ്യത്ത് സമാധാനം പുലരും. യുദ്ധത്തിന്റെയൊന്നും ആവശ്യമില്ല" ഈ പ്രതികരണം ശക്തമായ വിമർശനത്തിന് ഇടയാക്കി. പാകിസ്ഥാന് അനുകൂലമായ നിലപാടാണ് സിദ്ധരാമയ്യ സ്വീകരിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രമുഖ ബിജെപി നേതാക്കൾ സിദ്ധരാമയ്യയെ നിശിതമായി വിമർശിച്ചു. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ സിദ്ധരാമയ്യയെ തിരുത്തിക്കൊണ്ട് പ്രസ്താവന ഇറക്കി. ഭീകരവാദികൾക്കെതിരായ കേന്ദ്രത്തിന്റെ നീക്കത്തിന് കോൺഗ്രസ്സ് പൂർണ്ണപിന്തുണ നൽകുമെന്നാണ് ഖാർഗെ വ്യക്തമാക്കിയത്. പിന്നാലെ വിശദീകരണവുമായി സിദ്ധരാമയ്യ രംഗത്തുവന്നു." "യുദ്ധം അനാവശ്യമാണെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. അവസാനത്തെ വഴിയായേ യുദ്ധത്തിന് പോകാവൂ എന്നു പറഞ്ഞാൽ യുദ്ധം വേണ്ടെന്നല്ല. ആവശ്യമെങ്കിൽ ഞങ്ങൾ യുദ്ധത്തിന് തയ്യാറാണെന്നാണ് ഞാൻ പറഞ്ഞത്. എന്റെ വാക്കുകൾ ബിജെപി വളച്ചൊടിച്ചതാണ് " സിദ്ധരാമയ്യ വിശദീകരിച്ചു. കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് കർണാടകത്തിലെ പാക്കിസ്ഥാനികളെ തിരിച്ചയക്കുമെന്ന് അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy - Google











