
ഹൈദരാബാദ്: രണ്ടാം ക്ലാസിലെ വിദ്യാർത്ഥിക്ക് ഹോംവർക്കായി കലിമയും സൂറ അൽ-ഫാത്തിഹയും മനഃപാഠമാക്കി ചൊല്ലാൻ നിർദേശിച്ചതിനെ തുടർന്ന് ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സയീദാബാദിലെ സക്‌സസ് സ്കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെതിരെയാണ് സ്കൂൾ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ സ്കൂൾ മാനേജ്‌മെന്റ് അധ്യാപികയ്ക്ക് പിരിച്ചുവിടൽ നോട്ടീസ് കൈമാറി. സക്‌സസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭാവിയിൽ ജോലിക്ക് അപേക്ഷിക്കാനുള്ള അർഹതയും റദ്ദാക്കിയതായി നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാർത്ഥിയുടെ ഡയറിയിൽ ഹോംവർക്ക് രേഖപ്പെടുത്തിയിരുന്നത് കുട്ടിയുടെ ബന്ധുവിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. പഠനവിഷയങ്ങളുമായി ബന്ധമില്ലാത്ത മതപരമായ ഉള്ളടക്കം ഹോംവർക്കായി നൽകിയെന്നാണ് ബന്ധു ആരോപിച്ചത്.
വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ച കുട്ടിയുടെ ബന്ധു സുപ്രിയ ഗൗഡ്, വിവിധ മതവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളിൽ സിലബസിന് പുറത്തുള്ള മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാഠ്യവിഷയങ്ങൾ മാത്രം പഠിപ്പിക്കണമെന്നും, മതപഠനം അതിൽ നിന്ന് വേർതിരിച്ചുനിൽക്കേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ നടപടി സ്വീകരിച്ച സ്കൂൾ മാനേജ്‌മെന്റിനെ അവർ അഭിനന്ദിക്കുകയും ചെയ്തു.
സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. അധ്യാപികയെ ഉടൻ പിരിച്ചുവിടുന്നതിന് പകരം മുന്നറിയിപ്പോ വിശദീകരണം തേടലോ പോലുള്ള നടപടികൾ മതിയായിരുന്നു എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം, സ്കൂളിന്റെ നടപടി ശരിയായിരുന്നുവെന്ന് മറ്റൊരു വിഭാഗം പിന്തുണച്ചു.
സ്കൂളിന്റെ പ്രവർത്തനരീതിയെ ചോദ്യം ചെയ്തും പ്രതികരണങ്ങൾ ഉയർന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ രക്ഷിതാക്കളുടെ വിശ്വാസത്തെ ബാധിക്കുമെന്നും വരും വർഷങ്ങളിലെ പ്രവേശനങ്ങളെ പോലും സ്വാധീനിക്കാമെന്നുമാണ് ചിലരുടെ വിലയിരുത്തൽ. ചിലർ എല്ലാ മതഗ്രന്ഥങ്ങൾക്കും തുല്യപ്രാധാന്യം നൽകണമെന്ന അഭിപ്രായവും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു.
സംഭവം രാഷ്ട്രീയ തലത്തിലും പ്രതികരണങ്ങൾക്ക് ഇടയാക്കി. തെലങ്കാനയിലെ "വിദ്യാഭ്യാസ ജിഹാദ്" എന്ന ആരോപണം ഉന്നയിച്ച ബിജെപി നേതാവ് എൻ. രാമചന്ദർ റാവു, വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. അതേസമയം, ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഔദ്യോഗിക അന്വേഷണഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.











