
ഗാസിയാബാദ്: ഗുണ്ടാ ദമ്പതികൾ തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. റൂബിയ എന്ന യുവതിയെയാണ് ഭർത്താവ് വികാസ് വെടിവെച്ച് കൊലപ്പെടുത്തിയത്. പതിനൊന്നുകാരിയായ മകളുടെ മുന്നിൽവെച്ചാണ് കൊലപാതകം നടന്നത്. യുവതിയും ഭർത്താവും ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിന് പിന്നാലെ വികാസ് ഒളിവിൽപോയി. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെ വികാസ് ഭാര്യ റൂബിയോട് പാസ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ദമ്പതികൾക്കിടയിൽ തർക്കം ഉടലെടുക്കുകയും പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യക്ക് നേരെ വികാസ് വെടിയുതിർക്കുകയുമായിരുന്നു. ഇതിനു പിന്നാലെ വികാസ് സ്ഥലംവിട്ടു. വീട്ടിലെ അടുക്കളയിൽ രക്തംവാർന്ന് കിടന്നിരുന്ന റൂബിയെ പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗാസിയാബാദിലെ സമ്പന്നർ മാത്രം താമസിക്കുന്ന അജ്നാര ഇന്റഗ്രിറ്റിയിലേക്ക് ഒരു വർഷം മുൻപാണ് ഇവർ താമസം മാറിയത്. ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും വികാസ് മാസങ്ങളോളം വീട്ടിൽ നിന്ന് മാറി നിൽക്കുന്നത് പതിവായിരുന്നെന്നും പൊലീസ് പറയുന്നു. റൂബിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. വികാസിനായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.











