
പരപുരുഷ ബന്ധം ആരോപിച്ച് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് പള്ളിക്ക് പുറത്ത് യുവതിയെ പരസ്യ വിചാരണ നടത്തുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ബെംഗളൂരിലാണ് സംഭവം. മുപ്പത്തെട്ടുകാരിയായ ഷബീന ബാനു എന്ന യുവതിയാണ് ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും ഇരയായത്. കഴിഞ്ഞ ആഴ്ചയാണ് പള്ളിക്ക് മുന്നിൽ ഒരുകൂട്ടം പുരുഷന്മാർ ഷബീന ബാനുവിനെ മർദ്ദിച്ചത്. ഏപ്രിൽ ഒമ്പതിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഏപ്രിൽ ഏഴിന് ഷബീന ബാനുവിനെ കാണാൻ ബന്ധുവായ നസീറും ഫയാസെന്ന മറ്റൊരാളും വീട്ടിലെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പുരുഷന്മാർ ഭാര്യയെ കാണാൻ വീട്ടിലെത്തിയത് ഷബീനയുടെ ഭർത്താവ് ജമീൽ അഹമ്മദിന് ഇഷ്ടപ്പെട്ടില്ല. ഇതോ തുടർന്ന് ഇയാൾ അടുത്തുള്ള ജുമ മസ്ജിദിലെത്തി ഭാര്യയ്ക്കും വീട്ടിലെത്തിയ രണ്ട് യുവാക്കൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.
തുടർന്ന് ഏപ്രിൽ ഒമ്പതിന് മൂന്നുപേരെയും പള്ളിയിൽ നിന്ന് വിളിപ്പിച്ചു. ഷബീന പള്ളിയിൽ എത്തുമ്പോഴേക്കും ആറുപുരുഷന്മാർ ചേർന്ന് മർദനം ആരംഭിച്ചു. ക്രൂരമായ അക്രമത്തിൽ ഷബീനയ്ക്ക് പരിക്കേറ്റു. അക്രമത്തിൻറെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. ഗൂഢാലോചനയും കൊലപാതക ശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചേർത്തിട്ടുണ്ട്.