
ഭാര്യയെ കൊലപ്പെടുത്തി വെട്ടിനുറുക്കി മൃതദേഹ ഭാഗങ്ങൾ പല സ്ഥലങ്ങളിൽ വിതറിയ യുവാവ് അറസ്റ്റിൽ. യുപിയിലെ ശ്രാവഷ്ടി സ്വദേശിയായ സൈഫുദീൻ ആണ് അറസ്റ്റിലായത്. മേയ് 14 ബുധനാഴ്ചയാണ് ഇയാൾ ഭാര്യ സബീനയെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി 10 കിലോമീറ്റർ ചുറ്റളവിൽ വിവിധ ഇടങ്ങളിൽ ഇയാൾ വലിച്ചെറിഞ്ഞത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് കൊലപാതകം എന്നാണ് ആരോപണം.
സമീപത്തെ കനാലിൽനിന്നും സബീനയുടെ ശരീരത്തിന്റെ ചില ഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതകവിവരം പുറംലോകം അറിയുന്നത്. സഹോദരൻ സലാഹുദ്ദീൻ സബീനയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിവരം ലഭിക്കാതായതോടെ പൊലീസീൽ പരാതി നൽകുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സൈഫുദ്ദീനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് ഇയാൾ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു. കനാലിൽ കണ്ടെത്തിയത് അടക്കമുള്ള ശരീരഭാഗങ്ങൾ സബീനയുടേതാണെന്നും ഇയാൾ വെളിപ്പെടുത്തി. സബീനയുടെ കൈ അറുത്തെടുത്ത നിലയിൽ പ്രദേശത്തെ പൂന്തോട്ടത്തിൽനിന്നു കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.











