
സംസ്ഥാന സർക്കാർ നഷ്ടപരിഹാരവും സർക്കാർ ജോലിയും നൽകണമെന്നാവശ്യപ്പെട്ട് പേരൂർക്കടയിൽ വ്യാജ മാലമോഷണക്കേസിൽ കുടുക്കി പൊലീസ് പീഡിപ്പിച്ച ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ബിന്ദു ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ സർക്കാർ ജോലി നൽകണമെന്നും ബിന്ദു ആവശ്യപ്പെട്ടു. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് കേസ് പരിഗണിച്ചപ്പോഴാണ് ബിന്ദു സർക്കാരിൽനിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ബിന്ദുവിനെ കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മിഷൻ പരിഗണിച്ചു. തുടർന്ന്, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി എന്നിവരെ ഒഫീഷ്യൽ റെസ്‌പോണ്ടന്റുമാരായും ആരോപണ വിധേയനായ എസ്.ഐ പ്രദീപിനെയും എഎസ്‌ഐ പ്രസന്നകുമാറിനെയും കണ്ടസ്റ്റിംഗ് റെസ്‌പോണ്ടന്റുമാരായും കമ്മിഷൻ തീരുമാനിച്ചു. ഇവർ ബിന്ദുവിന്റെ ആവശ്യം പരിശോധിച്ച് രേഖാമൂലം മറുപടി സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
അതിനിടെ, ബിന്ദു തിരുവനന്തപുരം എംജിഎം പബ്ലിക് സ്‌കൂളിൽ പ്യൂൺ ആയി ഇന്ന് ജോലിയിൽ പ്രവേശിച്ചു.











