
റിയാദ്: സൗദി അറേബ്യയിലെ തെക്കൻ മേഖലകളിൽ ഹൂതി വിമതർ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും പ്രവാസികളും ഉൾപ്പെടെ 73 പേർക്ക് പരുക്കേറ്റു. അബഹ, ഖമീസ് മുഷൈത്ത്, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. യമനിൽ വീണ്ടും സംഘർഷം രൂക്ഷമായതിന് പിന്നാലെയാണ് സൗദിക്കെതിരായ ആക്രമണങ്ങൾ ശക്തമായത്.
ആക്രമണങ്ങളെ ഗുരുതരമായ സാഹചര്യമെന്നും സൗദിയുടെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള ലംഘനമെന്നും സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വിശേഷിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആക്രമണങ്ങളുടെ ഉറവിടങ്ങൾ തകർക്കാൻ ആവശ്യമായ സൈനിക നടപടികൾ തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
യമൻ സർക്കാരും ഹൂതികളും തമ്മിലുള്ള വെടിനിർത്തൽ ധാരണകൾ തകർന്നതോടെയാണ് മേഖലയിൽ വീണ്ടും സംഘർഷം ശക്തമായത്. ജൂലൈയിൽ സൗദിക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച ഹൂതികൾ ചെങ്കടലിൽ സൗദി കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു.
അതിനിടെ, യമനിലെ അൽ ജോഫ് പ്രവിശ്യയിലെ തടവുകേന്ദ്രത്തിന് നേരെ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ കുട്ടിയുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായി ഹൂതികൾ ആരോപിച്ചു. സംഭവത്തിൽ സൗദിയുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.











