
ദോഹ:ഉപയോഗശൂന്യമായ ഭക്ഷണം വിതരണം ചെയ്തതിനെ തുടർന്ന് അൽ ഷഹാനിയ മുൻസിപ്പാലിറ്റി പരിധിയിലെ ഹോട്ടൽ ഏഴ് ദിവസത്തേക്ക് ഭാഗികമായി അടപ്പിച്ചു. മനുഷ്യ ഉപഭോഗത്തിനുള്ള ഭക്ഷണ നിയന്ത്രണവുമായി ബന്ധപ്പെട്ട 1990-ലെ എട്ടാം നമ്പർ നിയമം (2014-ലെ നാലാം നമ്പർ നിയമ ഭേദഗതി പ്രകാരം) ലംഘിച്ചതിനാണ് നഗരസഭയുടെ നടപടി.
കേടായതും ഉപയോഗശൂന്യവുമായ ഭക്ഷണം സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ആക്ഷൻ. നിയമലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ട മുൻസിപ്പൽ ഡയറക്ടർക്കാണ് അടച്ചിടൽ കാലാവധി തീരുമാനിക്കാനുള്ള അധികാരം.
നിയമപ്രകാരം ഒറ്റത്തവണ പരമാവധി 60 ദിവസം വരെ സ്ഥാപനങ്ങൾ അടപ്പിക്കാൻ മുൻസിപ്പാലിറ്റിക്ക് അധികാരമുണ്ട്. വീണ്ടും വീണ്ടും നിയമലംഘനം നടത്തിയാൽ നടപടി ആവർത്തിക്കും.
അടച്ചിടൽ കാലയളവിൽ സ്ഥാപനം തുറക്കാനോ, പ്രവർത്തനം നടത്താനോ, മെയിന്റനൻസ് ജോലികൾ ചെയ്യാനോ പാടില്ല. ഇത് ലംഘിക്കുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.










