
കൊറിയർ വഴി ലക്ഷങ്ങളുടെ കൊക്കെയ്ൻ വാങ്ങിയ യുവതി അറസ്റ്റിൽ. ഹൈദരാബാദിലുള്ള ആശുപത്രിയിലെ സിഇഒ ആയ നമ്രത ചിഗുരുപതിയാണ് അറസ്റ്റിലായത്. മുംബൈ ആസ്ഥാനമായ വിതരണക്കാരൻ വാൻഷ് ധക്കറിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നതിനിടെയാണ് മുപ്പത്തിനാലുകാരിയായ നമ്രത പിടിയിലായത്. ധക്കറിന്റെ സഹായി ബാലകൃഷ്ണയും യുവതിക്കൊപ്പം പിടിയിലായി.
വാട്ട്‌സ്ആപ്പ് വഴിയാണ് നമ്രത ധക്കറുമായി ബന്ധപ്പെട്ടത്.അഞ്ചു ലക്ഷം രൂപയുടെ കൊക്കെയ്നാണ് ഇവർ ഓർഡർ ചെയ്തത്. ഓൺലൈൻ വഴിയാണ് യുവതി തുക കൈമാറിയത്. ഇതേ തുടർന്നാണ് ധക്കർ കൊക്കെയ്ൻ അയച്ചുകൊടുത്തത്. എന്നാൽ സാധനം കൈമാറുന്നതിനിടെ യുവതി പൊലീസിന്റെ പിടിയിലാകുകയായിരുന്നു. പൊലീസ് ഇവരിൽ നിന്നും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും 10,000 രൂപയും പിടിച്ചെടുത്തു.
"മുംബയ്ലെ വാൻഷിൽ നിന്നാണ് നമ്രത മയക്കുമരുന്ന് ഓർഡർ ചെയ്തത് , തുടർന്ന് ബാലകൃഷ്ണ മയക്കു മരുന്ന് നൽകാൻ റായദുർഗയിൽ എത്തി.ഇവിടെ വെച്ച് ഇയാൾ മയക്കുമരുന്ന് കൈമാറി".മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വെങ്കണ്ണ പറഞ്ഞു. വിവിധ വകുപ്പുകൾ ചുമത്തി നമ്രതക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും വെങ്കണ്ണ പറഞ്ഞു. ചോദ്യം ചെയ്യലിനിടെ, മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചുവെന്ന് നമ്രത സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.











