
ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ ഭക്ഷണവിതരണത്തിന്റെ മറവിലും ലഹരി വിതരണം നടക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം പരിപാടികൾ അവസാനിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
‘‘ഓൺലൈനിൽ കൂടി വിളിച്ചു പറഞ്ഞാൽ ഫുഡ് കൊണ്ടുവരുന്നവരുണ്ടല്ലോ. അവരെപ്പറ്റിയും പരാതി ഉയർന്നിട്ടുണ്ട്. എനിക്ക് അവരോട് പറയാനുള്ളത്, ഇത് അവസാന മുന്നറിയിപ്പാണ്. ഈ പരിപാടി അവസാനിപ്പിക്കണം. അവരാണ് ലഹരി പലയിടത്തും കൊണ്ടു കൊടുക്കുന്നതെന്ന് വലിയ പരാതി ഉയർന്നു വരുന്നുണ്ട്. കാരണം അവരെ ആരും ചെക്ക് ചെയ്യാറില്ല. നിങ്ങൾ ഇത് അവസാനിപ്പിക്കണം. വെറുതെ നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ട അവസ്ഥ ഉണ്ടാക്കരുത്. ഇതുവരെ ചെയ്തതൊക്കെ ചെയ്തു. ഇനി ഇത് അവസാനിപ്പിക്കണം’’ – രമേശ് ചെന്നിത്തല പറഞ്ഞു.










