
തമിഴ്നാട്ടിലും എച്ച്‌എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് കുട്ടികൾക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ചുമയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് ബെംഗളുരുവിലാണ് രാജ്യത്തെ ആദ്യ എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചത്. എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ മറ്റൊരു കുട്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഗുജറാത്തിലും കൊൽക്കത്തയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.
അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതകളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു