
ശ്രീരാമനെ പ്രിൻസിപ്പൽ അപമാനിച്ചെന്നാരോപിച്ച് ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ജബൽ പൂരിലുള്ള ജോയ് സ്കൂൾ ആണ് ആക്രമിച്ചത്. സംഭവത്തിന് പിന്നിൽ വിശ്വഹിന്ദു പരിഷത് പ്രവർത്തകരെന്നാണ് സൂചന. സ്കൂളിലെ ഉപകരണങ്ങൾ തല്ലിത്തകർക്കുകയും ചെളി നിറച്ച കവറുകൾ എറിഞ്ഞ് സ്കൂൾ വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം അരങ്ങേറിയത്.
ആദിവാസികളെ ക്രിസ്ത്യാനികളായി മതം മാറ്റുന്നു എന്ന് ആരോപിച്ച് മലയാളി വൈദികനെ അടക്കം വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇത് സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പൽ അഖിലേഷ് മേവൻ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ അഖിലേഷ് മേവൻ മാപ്പ് പറയണമെന്നാണ് ഹിന്ദു സംഘടനകൾ ഉന്നയിക്കുന്ന ആവശ്യം. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.











