
പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ഗുജറാത്തിലെ മഹെസാണയിലാണ് പ്രണയവിവാഹങ്ങൾ നിയന്ത്രിക്കാൻ നിയമംവേണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ രംഗത്തെത്തിയത്. ഈക്കാര്യം ആവശ്യപ്പെട്ട് വിവിധ ഹിന്ദുസംഘടനകളുടെ നേതൃത്വത്തിൽ ജനക്രാന്തി മഹാറാലിയും സംഘടിപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തിയാണ് റാലി സംഘടിപ്പിച്ചത്. ഇതിനു ശേഷം കളക്ടർക്ക് നിവേദനവും നൽകിയിട്ടുണ്ട്.
പ്രണയവിവാഹങ്ങൾ രജിസ്റ്റർചെയ്യുന്നതിന് അച്ഛനമ്മമാരുടെ ഒപ്പ് നിർബന്ധമാക്കുക, വധുവിന്റെ രജിസ്ട്രാർ ഓഫീസ് പരിധിയിൽ വിവാഹംനടത്തുക, വരന് 30 വയസ്സിനുമുകളിൽ പ്രായമുണ്ടെങ്കിൽ വധുവിന്റെ അച്ഛനമ്മമാരുടെപേരിൽ പത്തുലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തുക, പ്രണയവിവാഹിതർക്ക് പാരമ്പര്യസ്വത്തിലുള്ള അവകാശം എടുത്തുകളയുക, സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ഹിന്ദുസംഘടനകൾ ഉയർത്തുന്നത്. ഇതേ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ആം ആദ്മി നേതാവും എംഎൽഎയുമായ ഗോപാൽ ഇടാലിയ അടുത്തിടെ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.
പട്ടേൽസമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നത്. ചെറുപ്രായത്തിലേ പെൺകുട്ടികൾ ഒളിച്ചോടുന്നത് വീട്ടുകാർക്കും സമുദായത്തിനും നാണക്കേടാണെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, കളക്ടർക്ക് നൽകിയ നിവേദനത്തിലെ ആവശ്യം നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമപ്രകാരം പിതാവിന്റെ കുടുംബ സ്വത്തിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചിരുന്നു. ആദിവാസി സ്ത്രീകൾക്കും പുരുഷൻമാർക്ക് തുല്യമായ പിന്തുടർച്ചാവകാശമുണ്ടെന്ന് സുപ്രീംകോടതിയും നേരത്തെ വിധിച്ചതാണ്.











